ഇറ്റലിയില്‍ നിന്ന് എത്തിയ രോഗബാധിതര്‍ ചെയ്തത് കൊടും പാതകം ; വൈറസുമായി യാത്ര നടത്തി

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നും എത്തിയ വിദേശ മലയാളികള്‍ക്ക് രോഗ ലക്ഷണം കാണിച്ചിട്ടും ആശുപത്രിയിലേക്ക് മാറാന്‍ വിസമ്മതിച്ചിരുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഫെബ്രുവരി 29-ന് വെനീസില്‍ നിന്നും പുറപ്പെട്ട രോഗബാധിതര്‍ മാര്‍ച്ച് ആറാം തീയതിയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായത്.

കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ആ വിവരം വിമാനത്താവളത്തില്‍ അറിയിച്ച് പരിശോധന നടത്തി വേണം പുറത്തിറങ്ങാന്‍ എന്ന് നേരത്തെ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇവര്‍ കൊച്ചി വിമാനത്താവളത്തില്‍ ഈ പരിശോധനയ്ക്ക് വിധേയരാവാതെയാണ് പുറത്തിറങ്ങിയത്. നേരത്തെ റാന്നിയിലെ ആശുപത്രിയില്‍ ഇറ്റലി യാത്ര മറച്ചുവെച്ച് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവരെ ചികിത്സിച്ച ഡോക്ടറും നഴ്സുമാരും നിലവില്‍ നിരീക്ഷണത്തിലാണ്.

നിലവില്‍ അഞ്ചുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇറ്റലിയില്‍ നിന്നും വന്ന 56,53 വയസുള്ള ദമ്പതിമാര്‍ ഇവരുടെ 24 വയസുള്ള മകന്‍. ഇവരുടെ അടുത്ത ബന്ധുവും അയല്‍വാസികളുമായ 65-കാരനും 61 വയസുള്ള സ്ത്രീ, ഇങ്ങനെ അഞ്ച് പേര്‍ക്കാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇറ്റലിയില്‍ നിന്ന് എത്തിയ കുടുംബം പുനലൂരിലേയും കോട്ടയത്തേയും ബന്ധു വീടുകളില്‍ പോയതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ പത്തനംതിട്ട എസ്.പി ഓഫീസിലും എത്തിയിരുന്നു.

ഇവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരില്‍ നിന്ന് ആരോഗ്യവകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇറ്റലിയില്‍ നിന്നും വന്ന രോഗ ബാധിതരുടെ വീട്ടില്‍ 90 വയസിന് മേലെ പ്രായമുള്ള രണ്ടുപേരുണ്ട്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രായമേറിയ ആളുകളായതിനാല്‍ ഇവരെ നിരീക്ഷണത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.