സംസ്ഥാനത്ത് 12 പേര്‍ക്ക് കൊറോണ സ്ഥിതീകരിച്ചു

സംസ്ഥാനത്ത് ഇതുവരെ പന്ത്രണ്ട് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ രണ്ടും കോട്ടയത്ത് നാലും പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുമായി ഇടപഴകിയ രണ്ട് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.  ഇറ്റലിയില്‍ നിന്നെത്തിയവരുടെ മാതാപിതാക്കള്‍ക്കും ഇവരെ വിമാനത്താവളത്തില്‍ വിളിക്കാന്‍ പോയ കോട്ടയത്തെ രണ്ടുപേര്‍ക്കും, ഇവര്‍ സന്ദര്‍ശനം നടത്തിയ റാന്നി വടശേരിക്കരയിലെ വീട്ടിലെ രണ്ടുപേര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. പുതുതായി രോഗം സ്ഥിരീകരിച്ച നാലുപേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടുപേര്‍ പത്തനംതിട്ടയിലെ ആശുപത്രിയിലും ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.

കേരളത്തില്‍ ഇതുവരെ പതിനഞ്ച് പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നുപേര്‍ രോഗമുക്തി നേടി. നിലവില്‍ 1116 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 967 പേര്‍ വീടുകളിലും 147 പേര്‍ ആശുപത്രികളിലുമാണ്.

അതേസമയം കൊറോണ പടര്‍ന്നുപിടിയ്ക്കുന്ന സാഹചര്യത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് മാധ്യമങ്ങളെ അറിയിച്ചത്. ആഘോഷങ്ങളും ഉത്സവങ്ങളും ഒഴിവാക്കണമെന്നും കല്യാണ ചടങ്ങുകള്‍ ലളിതമായി നടത്തണമെന്നും നിര്‍ദേശമുണ്ട്.

സ്‌പെഷ്യല്‍ ക്ലാസ്, ട്യൂഷന്‍ ക്ലാസുകളും, മദ്രസകളും, അംഗന്‍വാടി ടൂട്ടോറിയല്‍ സ്ഥാപനങ്ങളും അടച്ചിടും. അംഗന്‍വാടി കുട്ടികള്‍ക്ക് കൊടുക്കുന്ന ഭക്ഷണം വീട്ടില്‍ എത്തിച്ച് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊറോണ വൈറസ് (കോവിഡ്-19) ബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം നടത്താനിരുന്ന പൊതുപരിപാടികളും സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. കൂടാതെ, ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി നേരത്തെയാക്കാനും യോഗത്തില്‍ തീരുമാനമായി.

അതേസമയം എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ക്ക് മാറ്റമില്ല. അംഗനവാടികള്‍ക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭാസ സ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചു.

പരീക്ഷകള്‍ ഒഴികെയുള്ള മറ്റെല്ലാ പൊതുപരിപാടികളും വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. അതീവ ജാഗ്രാതയിലാണ് സംസ്ഥാനത്ത് പരീക്ഷകള്‍ നടന്നത്. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകള്‍ പിന്തുടരുന്ന സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്. എന്നാല്‍, പരീക്ഷകള്‍ സംബന്ധിച്ച കാര്യങ്ങള്‍ സിബിഎസ്ഇയുമായി കൂടിയാലോചിച്ച ശേഷ0 തീരുമാനിക്കും. വിദേശത്ത് നിന്നും വരുന്നവര്‍വിവരം അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കണമെന്നും അറിയിക്കാത്ത പക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീയറ്ററുകളും നാടകശാലകളും മാര്‍ച്ച് 30 വരെ നിര്‍ത്തിവെച്ച് സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.