പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിനിടെ ആശുപത്രിയില്‍നിന്ന് ചാടിപ്പോയ യുവാവിനെ പിടികൂടി തിരികെ എത്തിച്ചു

പത്തനംതിട്ട ആശുപത്രിയില്‍നിന്ന് ചാടിപ്പോയ യുവാവിനെ തിരികെ എത്തിച്ചു. റാന്നിയിലെ വീട്ടില്‍നിന്നാണ് യുവാവിനെ തിരികെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനാകാന്‍ വേണ്ടി പ്രവേശിപ്പിച്ചിരുന്ന യുവാവാണ് ഇന്നലെ രാത്രി ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞത്. വെച്ചുച്ചിറ സ്വദേശിയായിരുന്ന ഇയാള്‍ ആശുപത്രി അധികൃതര്‍ അറിയാതെ കര്‍ശന നിരീക്ഷണമുള്ള വാര്‍ഡില്‍നിന്നാണ് മുങ്ങിയത്.

ഇറ്റലിയില്‍നിന്ന് എത്തിയ കുടുംബവുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കിയിരുന്നു. ഇതനുസരിച്ചാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയില്‍ എത്തിച്ച ഓരോരുത്തരെയായി രക്തപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. എന്നാല്‍ യുവാവ് രക്തപരിശോധനയ്ക്ക് തയ്യാറായിരുന്നില്ല. ആശുപത്രിയില്‍ കിടക്കാന്‍ തയ്യാറാകാതെ വാശി പിടിച്ചുനിന്ന യുവാവ് അധികൃതരുടെ ശ്രദ്ധ മാറിയപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രിയോടെ വീട്ടില്‍നിന്ന് യുവാവിനെ കണ്ടെത്തുകയായിരുന്നു. ബലംപ്രയോഗിച്ചാണ് ഇയാളെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചത്. അതിനിടെ പത്തനംതിട്ടയില്‍ ഒരാളെ കൂടി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കോവിഡ് 19 ബാധിച്ചതായി സംശയിക്കുന്ന രണ്ടര വയസുള്ള പെണ്‍കുട്ടിയെയാണ് നിരീക്ഷണത്തിലാക്കിയത്.