അപ്രതീക്ഷിത അവധി ; കുരുക്കിലായത് കുഞ്ഞുങ്ങള്‍ ഉള്ള സര്‍ക്കാര്‍- സ്വകാര്യ ജീവനക്കാര്‍

കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ മുന്‍കരുതല്‍ എന്ന നിലയിലാണ് സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും കോളജുകള്‍ക്കുമൊക്കെ മാര്‍ച്ച് 31വരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. സ്‌കൂളുകളില്‍ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്. രോഗം പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായിട്ടാണ് അവധി പ്രഖ്യാപനം. എന്നാല്‍ ഈ അപ്രതീക്ഷിത അവധി കാരണം കുരുക്കിലാക്കിയത് സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരായ ദമ്പതികളാണ്. സ്‌കൂളുകള്‍ക്ക് പുറമെ അങ്കണവാടികളും നഴ്‌സറികളും ക്രഷുകളും ഡേ കെയറുകളുമെല്ലാം അടച്ചതോടെയാണ് മക്കളെ നോക്കാന്‍ ഭാര്യയോ ഭര്‍ത്താവോ, ആരെങ്കിലും ഒരാള്‍ അവധിയെടുത്ത് വീട്ടിലിരിക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്. എന്നാല്‍ ഓഫീസുകള്‍ എല്ലാം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.

തിരുവനന്തപുരം നഗരത്തിലടക്കം നൂറുകണക്കിന് ഡേ കെയറുകളാണുള്ളത്. കുട്ടികളെ രാവിലെ നഴ്‌സറികളിലോ ഡേ കെയറിലോ വിട്ടശേഷമാണ് ജോലിക്കാരായ ദമ്പതികള്‍ ഓഫീസിലേക്ക് പോകുന്നത്. എന്നാല്‍ ഡേ കെയറുകള്‍ അടക്കം അടച്ചതോടെ കുട്ടികളെ വീട്ടില്‍ തനിച്ചാക്കി ജോലിക്ക് പോകാനാകാത്ത സ്ഥിതിയാണുള്ളത്. പുതിയ സാഹചര്യത്തില്‍ മാര്‍ച്ച് 31വരെ പലരും അവധിക്ക് അപേക്ഷ നല്‍കി കഴിഞ്ഞു.

എന്നാല്‍ ടെക്‌നോപാര്‍ക്ക് അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെയും ഐടി സ്ഥാപനങ്ങളിലെയും ജീവനക്കാരാണ് ആകെ കുടുങ്ങിയത്. ഇഷ്ടാനുസരണം അവധി ലഭിക്കാത്ത സാഹചര്യമാണ് സ്വകാര്യ മേഖലയിലുള്ളത്. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന് അറിയാതെ കുഴഞ്ഞിരിക്കുകയാണ് ഇവര്‍. ഈ സാഹചര്യത്തില്‍ ഇനി സ്‌കൂളുകളും ഡേ കെയറുകളും തുറക്കുന്നതുവരെ അവധിയെടുത്ത് കുട്ടികളെ നോക്കേണ്ട അവസ്ഥയിലാണ് വലിയൊരു വിഭാഗം.

കുറച്ചുമുതിര്‍ന്ന കുട്ടികളെ പലരും നാട്ടിലേക്കുള്ള ബന്ധുക്കളുടെ അടുത്തേക്ക് മാറ്റി. എന്നാല്‍ കുഞ്ഞുകുട്ടികളുടെ കാര്യത്തില്‍ അതു നടക്കില്ല. ഭാര്യയും ഭര്‍ത്താവും മാറി മാറി അവധിയെടുത്ത് കുട്ടികളെ നോക്കേണ്ട അവസ്ഥയിലാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയെടുക്കാന്‍ വലിയ പ്രയാസമുണ്ടാകില്ലെങ്കിലും സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ സ്ഥിതി അങ്ങനെയല്ല. ആഴ്ചകളോളം അവധിയെടുത്താല്‍ ജോലി നഷ്ടപ്പെടുമോ എന്ന പേടിയും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുണ്ട്.

സാധാരണഗതിയില്‍ അവധിക്കാലത്തും ഡേ കെയറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതായിരുന്നു ജോലിക്കാരായ വലിയൊരു വിഭാഗത്തിന് ആശ്രയം. എന്നാല്‍ ഇപ്പോള്‍ ഡേ കെയറുകള്‍ അടക്കമുള്ളവ അടച്ചിട്ടിരിക്കുകയാണ്. സ്‌കൂള്‍ അവധി കാലത്ത് ലൈബ്രറികളുടെയും ശിശുക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി അവധിക്കാല ക്യാമ്പുകള്‍ നടത്തുക പതിവാണ്.

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സ്റ്റേറ്റ് ലൈബ്രറിയില്‍ അടക്കം ഇത്തവണ അവധിക്കാല ക്യാമ്പുകള്‍ ഉണ്ടാകില്ല. തിരുവനന്തപുരത്ത് സ്റ്റേറ്റ് ലൈബ്രറിയില്‍ ഏപ്രില്‍ 14 മുതല്‍ നടത്താനിരുന്ന സമ്മര്‍ സ്‌കൂള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നീട്ടി വെച്ചിരിക്കുന്നതായി അധികൃതര്‍ അറിയിച്ചുകഴിഞ്ഞു. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ഈ വേനല്‍ അവധിക്കാലത്ത് സമ്മര്‍ ക്യാമ്പുകളും അവധിക്കാല കുട്ടി കൂട്ടായ്മകളും മാറ്റിവയ്ക്കാനാണ് സാധ്യത.