കോട്ടയത്ത് ; കൊറോണ ബാധിതരെ പരിചരിച്ച നഴ്‌സുമാരെ താമസസ്ഥലത്ത് നിന്നും വീട്ടുടമ ഇറക്കിവിട്ടു

കോട്ടയത്ത് കൊറോണ ബാധിതരായവരെ പരിചരിച്ച മെയില്‍ നഴ്‌സുമാരെ വീട്ടുടമ ഇറക്കിവിട്ടതായി പരാതി. കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സുമാരെയാണ് വീട്ടുടമ ഇറക്കിവിട്ടത്. രോഗം പടരാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ആശുപത്രി ഡ്യൂട്ടി കഴിഞ്ഞു താമസ സ്ഥലത്ത് എത്തിയപ്പോള്‍ ആയിരുന്നു വീട്ടുടമയുടെ ക്രൂരമായ നടപടി ഉണ്ടായത്. കൊറോണ ഭീതിയില്‍ നഗരത്തില്‍ പല ഇടങ്ങളിലും ഹര്‍ത്താല്‍ പ്രതീതിയാണ്. ജനങ്ങള്‍ കനത്ത ആശങ്കയിലാണ് കഴിഞ്ഞു വരുന്നത് എന്ന് വ്യക്തമാക്കുന്ന സംഭവങ്ങള്‍ ആണ് പല ഇടങ്ങളിലും അരങ്ങേറുന്നത്.

അതേസമയം ഇറാനില്‍ കുടുങ്ങിക്കിടന്ന രണ്ടാം സംഘത്തെ ഇന്ത്യയിലെത്തിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വിവരം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെയും ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം ട്വീറ്റിലൂടെ അറിയിച്ചു.

44 പേരടങ്ങുന്ന സംഘത്തെയാണ് മുംബൈ വിമാനത്താവളത്തില്‍ എത്തിച്ചത്. കഴിഞ്ഞ ദിവസം ആദ്യ സംഘം ഡല്‍ഹിയില്‍ എത്തിയിരുന്നു. കൊവിഡ് 19 പരിശോധനകള്‍ക്ക് ശേഷമാണ് ഇവരെ തിരികെ എത്തിച്ചത്.