കൊറോണ ; തിരുവനന്തപുരത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. തിരുവന്തപുരം മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലുമാണ് ജില്ലയില്‍ കൊവിഡ് 19 ചികിത്സയ്ക്കുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലുടനീളം നടക്കുന്നത്. കളക്ടറുടെ നേതൃത്വത്തില്‍ കോര്‍പറേഷന്റേയും മുനിസിപ്പാലിറ്റികളുടേയും പഞ്ചായത്തുകളുടേയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും യോഗം വിളിച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി വരുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ശക്തിപ്പെടുത്തി. ടൂറിസം മേഖലയിലെ ഹോം സ്റ്റേകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ കൊവിഡ് 19 രോഗബാധിത രാജ്യങ്ങളില്‍ നിന്ന് താമസിക്കുന്നവരെ കണ്ടെത്തി രോഗം ഇല്ലെന്ന് ഉറപ്പ് വരുത്തി വരുന്നു. സംശയമുള്ളവരെ അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ തന്നെയാണ് നിരീക്ഷണത്തിലാക്കുന്നത്. എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയില്‍ ഐസൊലേഷന്‍ ചികിത്സയിലാക്കുന്നു. സ്വകാര്യ ആശുപത്രികളുടെ കൂടി പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് 19 രോഗബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ മറ്റ് ആശുപത്രികളില്‍ പോകാതെ നേരെ ഇതിനായി സജ്ജമാക്കിയ ആശുപത്രികളിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂം സജ്ജമാണ്. ഇതോടൊപ്പം ബോധവത്കരണവും ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യയില്‍ ഇതുവരെ 81 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ആഗോള മരണസംഖ്യ 5,043 ആയി ഉയര്‍ന്നു. ചൈനയില്‍ 3,176 പേര്‍ മരിച്ചു. ഇറ്റലിയില്‍ 1,016 പേരും ഇറാനില്‍ 514 പേരും മരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ മരണമടഞ്ഞത് ഈ മൂന്ന് രാജ്യങ്ങളിലാണ്.

കോവിഡ് ആശങ്കയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിവയ്ക്കാന്‍ ബിസിസിഐയില്‍ ധാരണയായി. ഏപ്രില്‍ രണ്ടാം വാരത്തിന് ശേഷം ടൂര്‍ണമെന്റുകള്‍ ആരംഭിക്കും. തീരുമാനം ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു. ഏപ്രില്‍ 15 മുതല്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനാണ് ധാരണ. ഔദ്യോഗിക പ്രഖ്യാപനം നാളെ ചേരുന്ന ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിന് ശേഷം. ടൂര്‍ണമെന്റിന്റെ ഘടനയിലും മാറ്റമുണ്ടാകും. യാത്ര ഒഴിവാക്കുന്നതിന്റെ ഭാഗമായി രണ്ടോ മൂന്നോ സ്ഥലത്തുവെച്ചായിരിക്കും മത്സരങ്ങള്‍ നടത്തുക. ഈ മാസം 29ന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.