ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വഴി കൊറോണ പകരില്ല

വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ വഴി കൊറോണ വൈറസ് പകരില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമാണോ എന്ന ആശങ്ക പൊതു ജനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു. ഇതിനെക്കുറിച്ച് പഠിക്കുന്നതിനായി ഒരു വിദഗ്ധ കമ്മിറ്റിയെ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഭക്ഷ്യവസ്തുക്കള്‍ വഴി കൊവിഡ് 19 പടരുന്നതായി തെളിയിക്കുന്ന യാതൊരു റിപ്പോര്‍ട്ടും ലഭ്യമായിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

ശരിയായ താപനിലയില്‍ പാകം ചെയ്ത ഇറച്ചി സുരക്ഷിതമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. മുന്‍കരുതലുകള്‍ എന്ന രീതിയില്‍ പാകം ചെയ്യാത്തതോ ശരിയായ രീതിയില്‍ പ്രോസസ് ചെയ്യാത്തതോ ആയ ഇറച്ചി ഒഴിവാക്കാനും കമ്മിറ്റി നിര്‍ദേശിക്കുന്നുണ്ട്.

പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശരിയായ രീതിയില്‍ വൃത്തിയാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. ശീതീകരിച്ച ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ശരിയായ താപനിലയില്‍ പാകം ചെയ്ത് മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂ. മാത്രമല്ല കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമാണെന്നുള്ള അറിയിപ്പ് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി നല്‍കിയിട്ടുണ്ട്.