ഈ വര്‍ഷം ലോകവ്യാപകമായി ബേബി ബൂമിന് സാധ്യതയെന്ന് മുന്നറിയിപ്പ്

കൊറോണ കാലം കഴിഞ്ഞാല്‍ ഈ വര്‍ഷം ബേബി ബൂം ഉണ്ടാകുവാന്‍ സാധ്യത എന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെയും അടുത്ത വര്‍ഷം ആദ്യത്തിലും കുട്ടികളുടെ ജനനത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കൊറോണ ഭീഷണി കാരണം ലോകത്തുള്ള മിക്ക രാജ്യങ്ങളിലും ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നില്ല. വീടുകളില്‍ സ്വയം പൂട്ടിയിട്ട നിലയില്‍ കഴിയുന്നത് ആഗോള തലത്തില്‍ തന്നെ ബേബി ബൂം എന്ന പ്രതിഭാസത്തിനു കാരണമാകും.

ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബേബി ബൂമാകും ഡിസംബറില്‍ സംഭവിക്കുകയെന്ന് നോര്‍ത്ത് കരോലിനയിലെ ഡോക്ടര്‍ കെവിന്‍ കത്രോഷ്യയെ ഉദ്ധരിച്ച് ഫോക്സ് ബിസിനസ് റിപ്പോര്‍ട്ടു ചെയ്യുന്നു. വിവാഹിതരായി കുട്ടികള്‍ ജനിക്കാത്തവരില്‍ ഒമ്പത് മാസത്തിനകം കുട്ടികളുണ്ടാകുമെന്നാണ് ഡോ. കെവിന്‍ കത്രോഷ്യയുടെ പ്രവചനം.

ചുഴലിക്കാറ്റ് ഭീഷണി, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളുടേയും ഇഷ്ട ടീമുകളുടെ ജയത്തിന്റേയും സമയത്തും ലോകയുദ്ധങ്ങള്‍ക്കുശേഷവുമാണ് നേരത്തെ ബേബി ബൂം(ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിലെ പെട്ടെന്നുള്ള വര്‍ധന) ശ്രദ്ധയില്‍പെട്ടിട്ടുള്ളത്. കൊറോണ വൈറസിന് പിന്നാലെയെത്തുന്ന ബേബി ബൂമിനെക്കുറിച്ച് സോഷ്യല്‍മീഡിയയിലും ചര്‍ച്ചകള്‍ സജീവമാണ്.

കൊറോണയുടെ ഭാഗമായി ക്വാറന്റൈന്‍ കാലത്ത് പിറക്കുന്ന കുട്ടികള്‍ 2023ല്‍ ക്വാറന്റീന്‍സ് എന്ന് അറിയപ്പെടുമെന്നാണ് ഒരു പ്രവചനം. അതേസമയം ഒരുമിച്ച് ദീര്‍ഘകാലം അടച്ചിട്ട മുറികളില്‍ താമസിക്കേണ്ടി വരുന്നത് വിവാഹമോചനങ്ങളുടെ എണ്ണം കൂട്ടുമെന്ന പ്രവചനവും സോഷ്യല്‍മീഡിയ നടത്തുന്നുണ്ട്.