കൊറോണ ഒരാള്‍ കൂടി മരിച്ചു ; രാജ്യത്ത് മരണം നാലായി

കൊറോണ വൈറസ് ബാധിച്ചു രാജ്യത്ത് ഒരു മരണം കൂടി. 70 വയസ്സുകാരനായ പഞ്ചാബുകാരനാണ് മരിച്ചത്. ഇറ്റലിയിലും ജര്‍മനിയിലും സഞ്ചരിച്ചിരുന്ന ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം നാലായി.

അതേസമയം ഇന്ന് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തി വിവിധ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് സമൂഹ വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെയുള്ള പരിശോധനയില്‍ സമൂഹ വ്യാപനം കണ്ടെത്താനായില്ലെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കിയിരുന്നു.

തമിഴ് നാട്ടില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച ഉത്തര്‍പ്രദേശുകാരനായ വ്യക്തി ഡല്‍ഹിയില്‍ നിന്ന് ട്രെയിന് വഴി തമിഴ്‌നാട്ടിലേക്ക് യാത്രചെയ്തിട്ടുണ്ട്. ഇത് സമൂഹ വ്യാപനത്തിന് കാരണമായിട്ടുണ്ടാവാം എന്നാണ് പ്രാഥമിക നിഗമനം. ഈ വിവരം ഡല്‍ഹി സര്‍ക്കാരിനെ തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അദ്ദേഹം സഞ്ചരിച്ച വഴികള്‍ കണ്ടെത്താനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് സര്‍ക്കാര്‍. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 169 ആയി.

അതുപോലെ കൊവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യത്തേക്കുള്ള വ്യോമഗതാഗതം നിര്‍ത്തുന്നു. ഇന്ത്യയിലേക്കുള്ള എല്ലാ രാജ്യാന്തര വിമാന സര്‍വീസുകളും നിര്‍ത്തലാക്കും. ഈ മാസം 22 മുതല്‍ 29 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തുക. രാജ്യത്തിന്റെ എല്ലാ അതിര്‍ത്തികളും അടച്ചിടാനും തീരുമാനമായിട്ടുണ്ട്. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കര്‍ശന നിയന്ത്രണങ്ങള്‍.

10 വയസിന് താഴെ പ്രായമുള്ള കുട്ടികളും 65 വയസിന് മുകളില്‍ പ്രായമുള്ളവരും വീടുകളില്‍ കഴിയണം. ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ട്രെയിനുകളില്‍ സൗജന്യ യാത്ര അനുവദിക്കില്ല. ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രോഗം ഭേദമായ ശേഷം മാത്രമായിരിക്കും രാജ്യത്തേക്ക് എത്തിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.