ഗായിക കനിക കപൂറിന് കൊറോണ ; യാത്രാ വിവരം മറച്ചുവച്ച് നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തത് നൂറോളം പ്രമുഖര്‍

ഗായിക കനിക കപൂറിന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാല്‍ അതല്ല ഇപ്പോള്‍ വിഷയം ലണ്ടനില്‍ നിന്നും തിരികെ വന്ന ഇവര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ച് പാര്‍ട്ടി നടത്തിയിരുന്നു. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ഒരുക്കിയ പാര്‍ട്ടിയില്‍ ഭരണകര്‍ത്താക്കള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, വ്യവസായികള്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തിരുന്നു.

ഇത് കടുത്ത പ്രതിസന്ധിയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നത്. ലഖ്‌നൗവില്‍, കനിക താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരുടെ കാര്യത്തിലും കനത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇവരെല്ലാവരും നിരീക്ഷണത്തിലാണ്.ലണ്ടനില്‍ നിന്ന് തന്റെ നാടായ ലഖ്‌നൗവില്‍ തിരികെയെത്തിയ കനിക യാത്രാവിവരം അധികൃതരില്‍ നിന്ന് മറച്ച് വച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.

എന്നാല്‍, നാലു ദിവസം മുന്‍പ് മാത്രമാണ് തനിക്ക് പനി വന്നതെന്നാണ് കനികയുടെ വിശദീകരണം. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ലണ്ടനില്‍ നിന്ന് തിരികെ വന്നത്. അപ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് പരിശോധന നടത്തിയെന്നും പ്രശ്നങ്ങളുണ്ടായിരുന്നില്ല. നാലു ദിവസം മുന്‍പ് പനി വന്ന് പരിശോധിച്ചപ്പോള്‍ കൊറോണ ആണെന്ന് മനസ്സിലായി. ഇപ്പോള്‍ താനും കുടുംബവും ക്വാറന്റീനിലാണ്. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ട്. താനുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കനിക തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ച പോസ്റ്റിലൂടെ പറഞ്ഞു.

അതേസമയം മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുടെ മകനായ ദുഷ്യന്ത് സിംഗും ഗായിക കനികാ കപൂറിന്റെ പാര്‍ട്ടിയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട്. ഗായിക കനികാ കപൂറിന് കൊവിഡ് 19 സ്ഥിരീകരിച്ച വിവരം അറിഞ്ഞ് ദുഷ്യന്ത് സിംഗും അമ്മ വസുന്ധര രാജെയും സ്വയം നിരീക്ഷണത്തിലാണ് എന്നാണ് വിവരം. വസുന്ധര രാജെയും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. എംപി കൂടിയായ ദുഷ്യന്ത് സിംഗ് പാര്‍ട്ടി നടന്ന അടുത്ത ദിവസം പാര്‍ലമെന്റില്‍ എത്തിയിരുന്നു. സുരേന്ദ്ര നഗര്‍ നിഷികന്ത്, മനോജി തിവാരി എന്നിവര്‍ക്കൊപ്പമാണ് സെന്‍ട്രല്‍ ഹാളില്‍ ദുഷ്യന്ത് സിംഗ് ഇരുന്നത്.