കൊറോണ ; മരണ നിരക്കില്‍ ചൈനയെ പിന്നിലാക്കി ഇറ്റലി ; ഇന്ത്യയില്‍ ഒരു മരണം കൂടി

കൊറോണ ബാധ തുടര്‍ന്ന് ചൈനയിലുണ്ടായ മരണനിരക്കിനെ മറികടന്ന് ഇറ്റലി. ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 3,405 ആയി. 427 പേരാണ് ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത്. 5,322 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 41,035 ആയി. അതേസമയം, 4,440 പേര്‍ രോഗ വിമുക്തരായി. 3,248 പേരാണ് ചൈനയില്‍ ഇതുവരെ മരിച്ചത്.

നിലവില്‍ ലോകത്താകമാനമുള്ള രോഗികളുടെ എണ്ണം 2,40,565 ആണ്. കൊറോണ ബാധയെ തുടര്‍ന്ന് ഇന്നലെ മാത്രം മരിച്ചത് 1002 പേരാണ്. ജര്‍മ്മനി, ഫ്രാന്‍സ്, യുഎസ് എന്നിവിടങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 10,000 കടന്നു.

മരണ നിരക്ക് കൂടുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രതയിലാണ് ഇറ്റലി സര്‍ക്കാരും ജനങ്ങളും. വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോഴും തുടരുകയാണ്. യാത്രവിലക്കും മറ്റും ഏര്‍പെടുത്തി വൈറസ് വ്യാപനം തടയുന്നതിനുള്ള കഠിനമായ ശ്രമത്തിലാണ് ഭരണകൂടം.

അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. വൈറസ് ബാധയേറ്റ് ജയ്പൂരില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ഇറ്റാലിയന്‍ പൗരനാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. ഔദ്യോഗികമായി കണക്കുപ്രകാരം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 197 ആയി. രാജസ്ഥാനില്‍ ഇന്ന് രണ്ടു പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരില്‍ മുപ്പത്തിരണ്ട് പേര്‍ വിദേശികളാണ്.

രാവിലെ ഒന്‍പതു മണി വരെ ആരോഗ്യമന്ത്രാലയം നല്‍കിയിട്ടുള്ള കണക്കുപ്രകാരമാണ് 197 പേരുടെ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ വൈറസ് ബാധ ഇതിനോടകം ഇരുന്നൂറ് കടന്നിട്ടുള്ളതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ആന്ധ്ര പ്രദേശ്, തെലങ്കാന, കൊല്‍ക്കത്ത, ലക്‌നൗ എന്നിടങ്ങളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഔദ്യോഗിക കണക്കുപ്രകാരം മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 49 ആയി.

ഇതോടെ രാജ്യത്തെ ഇരുപത് സംസ്ഥാനങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹി, പഞ്ചാബ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിടങ്ങളിലായി നാല് പേരാണ് ഇതുവരെയായി മരിച്ചിട്ടുള്ളത്. കോവിഡ് പശ്ചാതലത്തില്‍ ചേര്‍ന്ന ആരോഗ്യമന്ത്രാലയത്തിന്റെയും മന്ത്രിസഭാ ഉപസമിതിയുടെയും യോഗത്തിന് ശേഷം കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.