ജനതാ കര്‍ഫ്യു ; ഞായറാഴ്ച ബാറും ബിവറേജുമില്ല ; പൊതുഗതാഗവും സ്തംഭിക്കും

ജനതാ കര്‍ഫ്യൂ ദിനമായ ഞായറാഴ്ച സംസ്ഥാനത്തെ ബാറുകളും ബിവറേജുകളും അടച്ചിടുമെന്നു റിപ്പോര്‍ട്ട്. അന്ന് സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങളും നിര്‍ത്തിവയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ‘ജനതാ കര്‍ഫ്യൂ’വിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് 19 ന്റെ സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി എടുത്തതിന് തെളിവാണ് പ്രധാനമന്ത്രി യുടെ വാക്കുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും അനുസരിക്കും. ജനതാ കര്‍ഫ്യൂവിനോട് സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കും. അന്നേദിവസം കെഎസ്ആര്‍ടി- മെട്രോ സര്‍വ്വീസുകള്‍ ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം നല്‍കിയത്. എന്നാല്‍ തൊട്ടുപിന്നാലെ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

മന്ത്രി എം.എം മണി പോലും പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പരിഹസിച്ചിരുന്നു. ‘മല എലിയെ പ്രസവിച്ചതു പോലെ’ എന്നാണ് എംഎം മണി മോദിയുടെ പ്രസംഗത്തെ പരിഹസിച്ചത്.അതേസമയം പ്രധാനമന്ത്രിയുടെ പ്രസംഗം കോവിഡ് 19 സാഹചര്യത്തെ കേന്ദ്രം ഗൗരവത്തോടെ കാണുന്നു എന്നതിന്റെ തെളിവാണെന്നാണ് മുഖ്യമന്ത്രി ഇന്ന് പത്ര സമ്മേളനത്തില്‍ പറഞ്ഞത്. കര്‍ഫ്യൂവിന് പൂര്‍ണ സഹകരണം നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തമിഴ്‌നാട് ചെക്ക് പോസ്റ്റുകളില്‍ നിയന്ത്രണം. കൊല്ലം ജില്ലാ അതിര്‍ത്തിയായ പുളിയറ ചെക്ക് പോസ്റ്റില്‍ വാഹനങ്ങള്‍ തടഞ്ഞു. കര്‍ശന പരിശോധനകള്‍ക്ക് ശേഷം കെ.എസ്.ആര്‍.ടി.സി ബസുകളും ചരക്ക് വാഹനങ്ങളും മാത്രമാണ് കടത്തിവിടുന്നത്.

പുളിയറ ചെക്‌പോസ്റ്റില്‍ കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്നെത്തുന്ന മുഴുവന്‍ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് തമിഴ്‌നാട്ടിലേക്ക് പ്രവേശനം.