കൊറോണ ; വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ആള്‍ ഹൃദയാഘാതം വന്നു മരിച്ചു

കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആള്‍ വീട്ടില്‍ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം പൂവാര്‍ സ്വദേശിയാണ് മരിച്ചത്. ഇദ്ദേഹം മാര്‍ച്ച് പത്താം തീയതിയാണ് ദുബായില്‍ നിന്ന് തിരിച്ചെത്തിയത്. പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. തലയില്‍ ചെറിയ പരുക്കുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊറോണ നിരീക്ഷണത്തിലിരിക്കെ കടന്നുകളഞ്ഞയാളെ പോലീസ് പിടികൂടി. കിളിമാനൂര്‍ ബസില്‍ കയറിയ ഇയാളെ പോലീസ് ബസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. നിരീക്ഷണത്തിനായി വീണ്ടും മെഡിക്കല്‍ കോളേജിലെക്ക് മാറ്റി. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

അതേസമയം, സംസ്ഥാനത്ത് പന്ത്രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേര്‍ കാസര്‍ഗോഡും മൂന്ന് പേര്‍ കണ്ണൂരും മൂന്ന് പേര്‍ എറണാകുളത്തുമാണ്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. കൊവിഡ് സംശയത്തെ തുടര്‍ന്ന് 53013 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 52785 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.