കൊറോണ ; അടുത്ത നാലാഴ്ച നിര്‍ണായകമെന്ന് പ്രധാനമന്ത്രി ; ബാധിതരുടെ എണ്ണം കൂടുന്നു

കൊറോണ പടരുന്ന സാഹചര്യത്തില്‍ അടുത്ത നാലാഴ്ച രാജ്യത്തിനു നിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യ അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണെന്നും ഇത് ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രിമാര്‍ സംസ്ഥാനങ്ങളെ അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രാധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വൈറസ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് അധിക സമ്മര്‍ദം നല്‍കാതെ കൊവിഡ് ടെസ്റ്റുകള്‍ക്ക് സ്വകാര്യ സംവിധാനങ്ങളുമായി ബന്ധപ്പെടുന്നതിനും ചികിത്സ തേടുന്നതിനുമുള്ള അനുമതി ഉണ്ടാകണമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടു.

അതേസമയം രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 273 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ദിവസങ്ങളിലായി 100ല്‍ അധികം പേര്‍ക്ക് വൈറസ് ബാധയുണ്ടായി. മഹാരാഷ്ട്രയില്‍ മാത്രം 63 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മുംബൈയില്‍ മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു.

സംസ്ഥാന – കേന്ദ്ര ഭരണ പ്രദേശങ്ങള്‍ അടക്കം 22 ഇടങ്ങളില്‍ രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 11ല്‍ അധികം കേസുകളാണ്. നാഗ്പൂരില്‍ ഭാഗികമായി സമൂഹ വ്യാപനം ഉണ്ടായതായി ആരോഗ്യ വിദഗ്ധര്‍ സംശയിക്കുന്നതിനാല്‍ പരിശോധന ശക്തമാക്കി. മുംബൈയില്‍ ട്രെയിനുകള്‍ കുറച്ചതോടെ റെയില്‍വെ സ്റ്റേഷനുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെുന്നത്.

രോഗം സ്ഥിരീകരിച്ചവരുമായും രോഗലക്ഷണങ്ങള്‍ ഉള്ളവരുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ 14 ദിവസത്തിനകം പരിശോധനയ്ക്ക് വിധേയര്‍ ആയിരിക്കണമെന്ന് ഐ.സി.എം.ആര്‍ കര്‍ശന നിര്‍ദേശം നല്‍കി. ആശുപത്രികളില്‍ തുടരുന്ന എല്ലാ രോഗികളെയും പരിശോധനക്ക് വിധേയമാക്കും.