പൂര്‍ണ്ണമായ വിവരങ്ങള്‍ നല്‍കാതെ കാസര്‍ഗോഡ് കൊറോണ ബാധിതന്‍ ; ദുരൂഹത എന്ന് കലക്ട്ടര്‍

സ്ഥിതിഗതികള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കാസര്‍ഗോഡ്. ജില്ലയില്‍ ആറ് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലും രോഗം സ്ഥിരീകരിച്ച വ്യക്തിയും നിരീക്ഷണത്തില്‍ കഴിയുന്നവരും വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ സഹകരിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്.

ദുബായില്‍ നിന്നെത്തിയ കുഡ്‌ലു സ്വദേശിയായ 47കാരനില്‍ നിന്നും അഞ്ച് പേര്‍ക്കാണ് രോഗബാധയുണ്ടായത്. നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കാസര്‍കോട് സ്വദേശിയായ ഇയാള്‍ കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രയാണ് ദുരൂഹമായിരിക്കുന്നത്. ഇതു സംബന്ധിച്ച് വെളിപ്പെടുത്താനും ഇയാള്‍ തയാറായിട്ടില്ല.

കോവിഡ് ബാധിതനായ ഇയാളുടെ യാത്രകളില്‍ ദുരൂഹതയുണ്ടെന്ന ജില്ലാ കലക്ടര്‍ ഡി.സജിത് ബാബുവും വ്യക്തമാക്കിയിട്ടുണ്ട്. യാത്രയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇയാള്‍ മറച്ചുവച്ചു. യാത്രകളുടെ കൃത്യമായ വിവരങ്ങള്‍ ഇയാള്‍ പറയാത്തതാണ് റൂട്ട് മാപ്പ് തയാറാക്കുന്നത് വൈകാന്‍ കാരണമെന്നും കലക്ടര്‍ പറഞ്ഞു. മംഗലാപുരത്ത് രക്തസാംപിള്‍ പരിശോധിച്ചതും ഇയാള്‍ വെളിപ്പെടുത്തിയില്ലെന്നും കളക്ടര്‍ പറയുന്നു.

വിവാഹം ഉള്‍പ്പെടെയുള്ള പൊതുപരിപാടികളിലും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. വിദേശത്തുനിന്ന് എത്തിയവര്‍ 14 ദിവസം നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം ലഘിച്ചാണ് ഇയാള്‍ യാത്ര ചെയ്തതും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതും.

ദുബായില്‍ നിന്നെത്തി 5 ദിവസത്തിനുശേഷമാണ് ഇയാളില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെയാണ് ഇത്രയും ദിവസത്തിനുള്ളില്‍ ഇദ്ദേഹം ഏതൊക്കെ സ്ഥലത്ത് സഞ്ചരിച്ചുവെന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും അന്വേഷണം തുടങ്ങിയത്.എന്നാല്‍ പല വിവരങ്ങളും പുറത്തുപറയാന്‍ ഇയാള്‍ തയാറാകാത്തതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.

അതുപോലെ നിയന്ത്രണമുണ്ടായിട്ടും തുറന്നു പ്രവര്‍ത്തിച്ച കടകളും പൊലീസെത്തി അടപ്പിച്ചു. ഇത്തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 11 കടയുടമകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.