കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിതീകരിച്ചു; രാജ്യത്ത് ഒരു മരണം കൂടി

കേരളത്തില്‍ ഒരാള്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള കണ്ണൂര്‍ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിതീകരിച്ചത്.

കോഴിക്കോട് ഇതുവരെ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 8408 പേരാണ് നിരീക്ഷണത്തിലുള്ളത്. 263 പേരാണ് പുതുതായി നിരീക്ഷണത്തിലുള്ളത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 65 ആയി. കാസര്‍ഗോഡ് സമൂഹവ്യാപനം സ്ഥിരീകരിച്ചതിന് പിന്നാലെ ജില്ലയില്‍ നിരേധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ കോഴിക്കോടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. എറണാകുളം, കണ്ണൂര്‍, പത്തനംതിട്ട എന്നീ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

അതിനിടെ മഹാരാഷ്ട്രയില്‍ ഉള്ള മലയാളി യുവാവിനും കോറോണ (Covid 19) സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്. നവിമുംബൈയില്‍ താമസിക്കുന്ന യുവാവിനാണ് കോറോണ സ്ഥിരീകരിച്ചത്. ബെല്‍ജിയത്തില്‍ നിന്നും എത്തിയതായിരുന്നു ഇയാള്‍. ഇയാളെ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോറോണ ബാധിതര്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്.

അതേസമയം രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തിയ 57 കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8 ആയി. കൊവിഡ് സ്ഥിരീകരിച്ച് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പശ്ചിമ ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കൊവിഡ് മരണമാണിത്.

ഇന്നലെ മാത്രം ഇന്ത്യയില്‍ മൂന്ന് കൊറോണ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര സ്വദേശിയായ 63കാരന്റെ മരണമാണ് ഇന്നലെ ആദ്യം പുറത്തുവന്നത്. ഇതിന് പിന്നാലെ ബിഹാറിലെ പാട്‌നയില്‍ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ഗുജറാത്തിലെ സൂറത്തിലും മരണം സ്ഥിരീകരിച്ചു.