കൊറോണ; ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക്

രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് വിലക്ക്. നാളെ അര്‍ധരാത്രി മുതല്‍ സര്‍വീസുകള്‍ ഉണ്ടാകില്ല. ചൊവ്വാഴ്ച അര്‍ധരാത്രി 11.59 ഓടെ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യണമെന്നത് കണക്കാക്കി വേണം എയര്‍ലൈനുകള്‍ സര്‍വീസ് ക്രമീകരിക്കാനെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് കൊറോണ വൈറസ് (COVID-19) ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത പ്രതിരോധ നടപടികളിലേയ്ക്ക് കടന്ന് കേന്ദ്ര സര്‍ക്കാര്‍.

ഇന്ത്യയില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 415 ആയി. കൊറോണ ബാധിച്ച് എട്ട് പേരാണ് ഇതുവരെ ഇന്ത്യയില്‍ മരിച്ചത്. ഇതിന് പിന്നാലെയാണ് നിലവില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി, അന്താരാഷ്ട്ര സര്‍വീസുകള്‍ മുന്‍പ് തന്നെ റദ്ദാക്കിയിരുന്നു. അതിനുപിന്നാലെയാണ് ഇപ്പോള്‍ ആഭ്യന്തര സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയേക്കുമെന്ന സൂചന കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഇതിനോടകം നല്‍കിയിരുന്നു.

അതേസമയം, ആഭ്യന്തര സര്‍വീസുകള്‍ നിറുത്തലക്കണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു.

വൈറസ് തടയാനുള്ള ഏറ്റവും പലപ്രദമായ മാര്‍ഗ്ഗം സാമൂഹിക അകലം (social distancing) പാലിക്കുക എന്നതാണ്. എന്നാല്‍, ആഭ്യന്തര വിമാനങ്ങള്‍ക്ക് സാമൂഹിക അകലം പാലിക്കാനുള്ള ക്രമീകരണങ്ങളൊന്നുമില്ല എന്നും മമത പ്രധാനമന്ത്രിയ്ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി ഭാഗിക lock down ആണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അവലംബിച്ചിരിക്കുന്നത്. റെയില്‍വേ, മെട്രോ തുടങ്ങിയ പ്രധാന ഗതാഗത സംവിധാനങ്ങള്‍ നിറുത്തുകയും രാജ്യത്തെ 75 ല്‍ അധികം ജില്ലകള്‍ അടച്ചിടാനുള്ള നിര്‍ദ്ദേശ0 കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തിരിക്കുകയാണ്.

ഡല്‍ഹി, ഝാര്‍ഖണ്ഡ്, പഞ്ചാബ്, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങള്‍ ഇതിനോടകം lock down പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. അടിസ്ഥാന സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം, അതായത് സ്‌കൂള്‍, കോളേജ്, ഓഫീസ്, മാര്‍ക്കറ്റ് എന്നിവയെല്ലാം ഈ സംസ്ഥാനങ്ങളില്‍ അടഞ്ഞു കിടക്കുകയാണ്. കോവിഡ് -19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ബീഹാര്‍, ഹരിയാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളും ഇതേ മാതൃക പിന്തുടരുകയാണ്.