കേരളത്തില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ പാലക്കാടും മൂന്ന് പേര്‍ എറണാകുളത്തും രണ്ട് പേര്‍ പത്തനംതിട്ടയിലും ഒരാള്‍ വീതം കോഴിക്കോട്, ഇടുക്കി ജില്ലകളിലുമാണ്. നാലുപേര്‍ ദുബായില്‍ നിന്നും ഒരാള്‍ യുകെ, ഒരാള്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നും വന്നതാണ്. മൂന്നു പേര്‍ക്ക് ഇടപഴകലിലൂടെ ലഭിച്ചതാണ്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. ഇതില്‍ പന്ത്രണ്ട് പേര്‍ പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരത്തും തൃശ്ശൂരും ചികിത്സയില്‍ കഴിഞ്ഞവരാണ് രോഗമുക്തരായത്. സംസ്ഥാനത്ത് 72,542 പേരാണ് നിരീക്ഷണത്തിലുള്ളത്. 76010 വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണുള്ളത്. പുതുതായി 122 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

4902 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3465 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വൈറസ് ബാധയുണ്ടായതില്‍ 91 പേര്‍ വിദേശത്തുനിന്നെത്തിയ ഇന്ത്യക്കാരാണ്. 8 വിദേശികള്‍. ബാക്കി 19 പേര്‍ക്ക് കോണ്‍ടാക്ട് മുഖേന വൈറസ് ബാധിച്ചു.

ഫ്രാന്‍സില്‍നിന്നുള്ള കൊറോണ ബാധിതനൊപ്പം സഞ്ചരിച്ച ഒരു ടാക്സി ഡ്രൈവര്‍ക്കാണ് എറണാകുളത്ത് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍.

കേരളത്തിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കാന്‍ മന്ത്രിസഭ തീരുമാനം. ബി.പി.എല്‍ വിഭാഗത്തിന് 35 കിലോ അരി തുടരും. വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരി വീതം നല്‍കും. പലവ്യഞ്ജനങ്ങള്‍ ലഭ്യമാക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മദ്യശാലകള്‍ 21 ദിവസം പ്രവര്‍ത്തിക്കില്ല. സംസ്ഥാനത്തെ മദ്യശാലകള്‍ എല്ലാം അടച്ചിട്ടതോടെ മദ്യം ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കും. എക്‌സൈസ് വകുപ്പിനാണ് ഇതിന്റെ ചുമതല.

രാജ്യം ലോക്ക്‌ഡൌണിലേക്ക് പോവുകയും ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് എല്ലാവര്‍ക്കും ഭക്ഷ്യധാന്യം എത്തിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്. ബി.പി.എല്‍ വിഭാഗത്തിന് നല്‍കികൊണ്ടിരിക്കുന്ന 35 കിലോ അരി തുടരും. മുന്‍ഗണന, മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് 15 കീലോ അരി വീതം ലഭിക്കും. അതായത് കേരളത്തിലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യധാന്യം കിട്ടുന്ന തരത്തിലാണ് സര്‍ക്കാര്‍ തീരുമാനം.