കേരളത്തില്‍ 39 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിതീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിതീകരിച്ചു. ഇതില്‍ 34 പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. രണ്ട് പേര്‍ കണ്ണൂര്‍ സ്വദേശികള്‍. തൃശൂര്‍, കോഴിക്കോട്, കൊല്ലം എന്നീ ജില്ലകളില്‍ ഓരോ ആള്‍ക്ക് വീതം രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 164 ആയി. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം ആളുകള്‍ ഒരു ദിവസം അസുഖബാധിതരാവുന്നത്.
ഒരു ലക്ഷത്തി പതിനായിരത്തി ഇരുനൂറ്റി തൊണ്ണൂറ്റി ഒന്ന് പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഒരുലക്ഷത്തി ഒന്‍പതിനായിരത്തി അറുനൂറ്റി എണ്‍പത്തിമൂന്ന് പേര്‍ വീടുകളിലും 616 പേര്‍ ആശുപത്രികളിലുമാണ്. 112 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5679 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 4448 എണ്ണം നെഗറ്റീവാണ്. സ്ഥിതി ഗുരുതരമാണെന്നും എന്ത് സാഹചര്യവും നേരിടാന്‍ ഒരുങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ സാധ്യതയുണ്ടെങ്കില്‍ അപ്പോള്‍ത്തന്നെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ച് അവിടെനിന്നാണ് സാംപിളുകള്‍ അയക്കുന്നത് പുതുതായി കണ്ടെത്തിയ രോഗികള്‍ നിരവധി പേരെ ബന്ധപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ അവരുടെ പേരുവിവരങ്ങള്‍ പരസ്യമാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കാസര്‍കോട് ജില്ലയില്‍നിന്ന് രോഗം സ്ഥിരീകരിച്ചു കൂടുതല്‍ റിസല്‍ട്ടുകള്‍ വരുന്നു. ചില അടിയന്തര നടപടികള്‍ അവിടെ സ്വീകരിക്കണം. അവിടത്തെ മെഡിക്കല്‍ കോളജിന്റെ കെട്ടിടം പ്രവര്‍ത്തന ക്ഷമമാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങും. സര്‍ക്കാരും ജനങ്ങളും ഈ ഘട്ടത്തില്‍ കൂടുതല്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. രോഗബാധയുള്ള രാജ്യങ്ങളില്‍നിന്ന് വരുന്നവരും മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ കഴിഞ്ഞവരും നിര്‍ബന്ധമായും നിരീക്ഷണത്തില്‍ പോകണം.
തൊണ്ടവേദന, പനി, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ കോവിഡ് ആശുപത്രികളുമായി ബന്ധപ്പെടണം. ഇവരെ ആശുപത്രിയിലെത്തിക്കാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തും. ഇത്തരക്കാരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയണം. പ്രമേഹം, രക്തസമ്മര്‍ദം, അര്‍ബുദം, വൃക്കരോഗം എന്നിവ ചികില്‍സിക്കുന്നവര്‍ മറ്റുള്ളവരില്‍നിന്ന് അകലം പാലിക്കണം. മറ്റുള്ളവര്‍ രോഗവാഹകനോ മറ്റോ ആയാല്‍ പ്രശ്‌നമാകും. രോഗം വന്നില്ലെങ്കിലും സംഭാവന ചെയ്യാന്‍ ഇത്തരക്കാര്‍ക്കു സാധിക്കും.
അതുപോലെ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്റെ യാത്രാ വിവരം അമ്പരപ്പിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം അവരെ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒട്ടേറെ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തി. സഞ്ചരിച്ച ചിത്രങ്ങളെടുത്ത് സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു.