വൈറസിനെക്കുറിച്ച് ചൈന ലോകത്തെ അറിയിച്ചത് രണ്ട് മാസത്തിന് ശേഷം

കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കൃത്യമായ വിവരങ്ങള്‍ ചൈന പുറത്തുവിടാതിരുന്നതാണ് ലോകം മുഴുവന്‍ വൈറസ് ബാധ ഇത്രയേറെ രൂക്ഷമാകാന്‍ കാരണമെന്ന് ആരോപിച്ച് അമേരിക്കന്‍ മാസിക നാഷണല്‍ റിവ്യൂ. തുടക്കത്തില്‍ തന്നെ ചൈന കൂടുതല്‍ സുതാര്യമായിരുന്നെങ്കില്‍ പ്രത്യാഘാതം കുറയ്ക്കാന്‍ കഴിയുമായിരുന്നുവെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുമെന്ന കാര്യം സ്ഥിരീകരിക്കാന്‍ ചൈന തയാറായത് ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്ത് രണ്ടു മാസത്തിനുശേഷം മാത്രമാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഹുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തില്‍ ഹ്വാനാന്‍ മാര്‍ക്കറ്റില്‍നിന്നാണ് മൃഗങ്ങളില്‍നിന്നു മനുഷ്യരിലേക്ക് ആദ്യമായി കോവിഡ് ബാധ ഉണ്ടായതെന്നാണു നിഗമനം.

കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് മൂന്നാഴ്ചയ്ക്കു ശേഷമാണ് ചൈന, ലോക ആരോഗ്യസംഘടനയെ സമീപിക്കുന്നത്. അഭ്യൂഹങ്ങള്‍ പടര്‍ത്തുന്നുവെന്നു കാട്ടി ഡോ. ലീയ്ക്ക് അധികൃതര്‍ സമന്‍സ് അയച്ചു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന് ജനുവരി മൂന്നിന് ഡോ. ലീ പൊലീസ് സ്‌റ്റേഷനില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എന്നാല്‍ ലീ ആയിരുന്നു ശരിയെന്ന് ചൈനക്ക് സമതിക്കേണ്ടി വന്നത് വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെയാണ്.

പുതുവര്‍ഷ വിപണിയില്‍ തകര്‍ച്ച നേരിടേണ്ടി വരുമെന്ന് കരുതിയതിനാല്‍ രോഗം പടര്‍ന്നപ്പോഴും ആഘോഷങ്ങള്‍ക്ക് ചൈന സമ്മതം മൂളിയതും നിലവില്‍ ലോകത്തെ തകര്‍ച്ചയിലേക്ക് തള്ളിയിടുന്നതിന് കാരണമായത്.