ജനുവരി 18-ന് ശേഷം വിദേശത്തുനിന്നെത്തിയ എല്ലാവരെയും നിരീക്ഷിക്കാന്‍ കേന്ദ്ര നിര്‍ദേശം
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനുവരി 18ന് ശേഷം വിദേശത്തുനിന്നും രാജ്യത്തേക്ക് വന്ന എല്ലാവരും നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. കൊവിഡ് ജാഗ്രതയുടെ ഭാഗമായാണ് എല്ലാവരെയും നിരീക്ഷിക്കണമെന്ന് കേന്ദ്ര കാബിനറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള കത്ത് കാബിനറ്റ് സെക്രട്ടറി എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും കൈമാറി.
വിമാനസര്‍വ്വീസുകളെല്ലാം മാര്‍ച്ച് 23-ന് ഉള്ളിലാണ് നിര്‍ത്തിവെച്ചത്. അതുവരെ ജനുവരി 18ന് ശേഷം 15 ലക്ഷത്തോളം പേരാണ് വിദേശത്തുനിന്നും എത്തിയതെന്നാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ കണക്കുകളില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഇത് സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ വിവരങ്ങളുമായി യോജിക്കാത്തതുകൊണ്ടാണ് നിരീക്ഷണം ശക്തമാക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.
അതിനിടെ, ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയിലെ തുമകൂരു സ്വദേശിയായ അറുപതുകാരനാണ് മരിച്ചത്. ഇദ്ദേഹം ഈ മാസം ആദ്യം ദല്‍ഹിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്തിരുന്നു. അതേസമയം എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. മാര്‍ച്ച് അഞ്ചിന് ട്രെയിനില്‍ ദല്‍ഹിയിലേക്ക് പോയ ഇദ്ദേഹം മാര്‍ച്ച് 11 നാണ് തിരിച്ചെത്തിയത്.
മാര്‍ച്ച് 24 നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ഇദ്ദേഹത്തിനൊപ്പം അതേദിവസം ട്രെയിനില്‍ യാത്ര ചെയ്തവരെ കണ്ടെത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതികരിച്ചു. 31000 പേരാണ് നിലവില്‍ കര്‍ണാടകയില്‍ കൊവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവില്‍ 24000 പേരും ബെംഗളൂരുവിലാണ്. അതേസമയം കര്‍ണാടകയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.