കേരളം : 24 പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിതീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. മൂന്നുപേര്‍ എറണാകുളം സ്വദേശികളും തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരുടെ രോഗം ഇന്ന് ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് 265 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരുലക്ഷത്തി അറുപത്തിനാലായിരത്തി നൂറ്റിമുപ്പത് പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തി അറുപത്തിമൂവായിരത്തി അഞ്ഞൂറ്റി എട്ട്പേര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിച്ചു. 7965 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 7256 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം അനാവശ്യമായി പുറതത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ എപ്പിഡമിക് ആക്ട് പ്രകാരം കേസ് എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ 22,333 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2155 പേരെ അറസ്റ്റു ചെയ്തു. 12,783 വാഹനങ്ങള്‍ പിടിച്ചെടുക്കയും ചെയ്തിട്ടുണ്ട്. എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കുകയാവും ഇനി ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷംവരെ തടവും 10,000 രൂപവരെ പിഴയും ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് എപ്പിഡമിക് ഡിസീസസ് ആക്ട്.