കൊറോണ ; കേരളത്തില്‍ ഇന്ന് സ്ഥിരീകരിച്ചത് 13 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിചത് 13 പേര്‍ക്കാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പത് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. രണ്ടുപേര്‍ മലപ്പുറം സ്വദേശികളും. കൊല്ലം പത്തനംതിട്ട സ്വദേശികളായ ഓരോരുത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കാസര്‍ഗോഡ് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൊല്ലത്തും മലപ്പുറത്തും ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ നിസാമുദീന്‍ സമ്മേളത്തില്‍ പങ്കെടുത്തവരാണ്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്ത് നിന്നാണ് രോഗം ബാധിച്ചത്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം ഒരുപരിധി വരെ തടയാന്‍ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഫലപ്രദമാണ്. എന്നാല്‍ ലോകത്താകെയുള്ള അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നു. 18 മലയാളികള്‍ വിവിധ രാജ്യങ്ങളില്‍ മരിച്ചു.

കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ 200 കിടക്കകളും 10 ഐ.സി.യുവും തയ്യാറാക്കി. 100 കിടക്കയും പത്ത് ഐ.സി.യുവും കൂടി ക്രമീകരിക്കും. കൂടുതല്‍ സൌകര്യമൊരുക്കുന്നതിന് കെ.എസ്.ഇ.ബി പത്ത് കോടി രൂപ നല്‍കും. തിരുവനന്തപുരത്ത് നിന്നും മെഡിക്കല്‍ സംഘം ആശുപത്രിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഈ സംഘം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യും. സംസ്ഥാനം ഏതു സാഹചര്യം നേരിടുന്നതിനും സജ്ജമാണ്. ഒന്നേകാല്‍ ലക്ഷത്തിലധികം കിടക്കകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. ഇതിന് പുറമെ പ്രത്യേക കൊറോണ കെയര്‍ സെന്ററുകളുമുണ്ട്. 517 കൊറോണ കെയര്‍ സെന്ററുകളില്‍ 17461 ഐസലേഷന്‍ കിടക്കകളും ഒരുക്കിയിട്ടുണ്ട്. 38 പ്രത്യേക കൊറോണ കെയര്‍ ആശുപത്രികളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

റാപ്പിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉടനെ തന്നെ പൂര്‍ത്തിയാക്കും. 81.45 ശതമാനത്തിലധികം പേര്‍ സൌജന്യ റേഷന്‍ ഇതിനകം വാങ്ങിക്കഴിഞ്ഞു. ചെറിയ ദിവസത്തിനുള്ളില്‍ ഇത്രയും റേഷന്‍ വിതരണം ചെയ്യുന്നത് ഇതാദ്യമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. റേഷന്‍ വിതരണം സംബന്ധിച്ച് ചില ഒറ്റപ്പെട്ട പരാതികള്‍ ഉയര്‍ന്നിരുന്നു. ചിലര്‍ ബോധപൂര്‍വം പരാതി പറയുന്നു.

ഇത്തരം പ്രചാരങ്ങള്‍ തെറ്റാണെന്ന് എല്ലാവരും പറയുന്നു. ചലച്ചിത്ര നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജു റേഷന്‍ വാങ്ങിയ ശേഷം നടത്തിയ അഭിപ്രായ പ്രകടനം പ്രചാരണങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ്. ജില്ല മാറി റേഷന്‍ ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എം.എല്‍.എമാരെല്ലാം സ്വന്തം മണ്ഡലങ്ങളിലാണ്. അവരുമായി സംസാരിച്ചു. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മാറ്റങ്ങള്‍ വേണ്ടത് ചര്‍ച്ച ചെയ്തു. എം.എല്‍.എമാര്‍ ജില്ലാ കലക്ടറേറ്റില്‍ എത്തിയാണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്.