കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിതീകരിച്ചത് 9 പേര്‍ക്ക്

കേരളത്തില്‍ ഇന്ന് 9 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കാസര്‍ക്കോട്-4, കണ്ണൂര്‍-3, കൊല്ലം-1,മലപ്പുറം-1 എന്നിങ്ങനെയാണ് കേസുകള്‍ സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്ന് വന്നവരും, രണ്ടുപേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും, 3 പേര്‍ സമ്പര്‍ക്കം മൂലം രോഗം വന്നവരും ആണ്.

സംസ്ഥാനത്ത് ഇതുവരെ 336 പേര്‍ക്ക് ആണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 263 പേര്‍ ആണ് കോവിഡ് ബാധിച്ചു ചികിത്സയില്‍ ഉള്ളത് സംസ്ഥാനത്ത് 1,46,686 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,45,934 പേര്‍ വീടുകളിലും752 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ലോകത്തിന്റെ നാനാഭാഗങ്ങളിലും മലയാളി നഴ്‌സുമാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയത്ത് കോവിഡ് ബാധിച്ച സ്റ്റാഫ് നഴ്‌സ് രോഗം ഭേദമായാല്‍ തിരിച്ച് ജോലിക്കെത്താമെന്ന് അറിയിച്ചിട്ടുണ്ട്. അത് അഭിമാനകരമാണ്. നഴ്‌സ്മാര്‍ നമുക്ക് തരുന്ന കരുതലിന്റെ ഉദാഹരണമാണിത്. ആ കരുതല്‍ തിരിച്ചു നല്‍കണം. ഡല്‍ഹിയിലും മുംബൈയിലും കോവിഡ് ബാധിച്ച നഴ്‌സ്മാരെ കുറിച്ച് ഉത്കണ്ഠയുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ മുഖ്യമന്ത്രിമാരോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഭക്ഷ്യ സാധനങ്ങള്‍ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ട്. കൂടുതല്‍ കരുതും. ചരക്ക് നീക്കത്തില്‍ ചെറിയ കുറവുണ്ടായി. ഭാരത പുഴയില്‍ നിന്ന് മണല്‍ കടത്ത് ഉണ്ടാകുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. ഇതില്‍ നടപടിയെടുക്കും. ഇടപെടാന്‍ പൊലീസിന് നിര്‍ദേശം നല്‍കി കഴിഞ്ഞു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ പരിശോധന വ്യാപകമാക്കും. മത്സ്യ പരിശോധനയില്‍ ഗുരുതര വീഴ്ച കണ്ടെത്തിയിട്ടുണ്ട്. വളത്തിന് വെച്ച മത്സ്യം പോലും വില്‍പ്പനക്ക് കൊണ്ടുവന്നു. റേഷന്‍ വിതരണത്തില്‍ നല്ല മുന്നേറ്റം ഉണ്ട്.

റേഷന്‍ ഷോപ്പില്‍ ലഭിച്ച അരിയില്‍ കുറവുണ്ടായെന്ന പരാതി ഉണ്ട്. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെന്ന് നിര്‍ദേശിച്ചു. സ്റ്റോക് കുറവിന് പരിഹാരം കാണും. മൃഗശാലകള്‍ അണുവിമുക്തമാക്കും. വളര്‍ത്ത് മൃഗങ്ങളുടെ കൂടുകള്‍ അണുവിമുക്തമാക്കണം. ഇത് വീട്ടുകാര്‍ ശ്രദ്ധിക്കണം. കമ്മ്യൂണിറ്റി കിച്ചണ്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ചിലയിടത്ത് പ്രശ്‌നങ്ങളുണ്ട്. മറ്റു ചില ഇടങ്ങളില്‍ അത് മത്സര സ്വഭാവത്തിലേക്ക് മാറുന്നതായും ശ്രദ്ധയില്‍പ്പെട്ടു.

പത്തനംതിട്ടയില്‍ 9 സമാന്തര കിച്ചണുകള്‍ നടത്തുന്നതായി പരാതി ലഭിച്ചു. മത്സരമായി കാണേണ്ട കാര്യമില്ല. ആവശ്യത്തിനനുസരിച്ചാണ് ചെയ്യേണ്ടത്. തദ്ദേശ സ്വയംഭരണത്തിനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കായിരിക്കും. മരുന്ന് ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരോട് പറയാനുള്ളത്, വാര്‍ത്തകൊടുക്കുന്നതോടൊപ്പം പ്രധാന പ്രശ്‌നങ്ങള്‍ അധികൃതരെ അറിയിക്കുക കൂടി വേണം. അട്ടപ്പാടിയിലെ പ്രശ്‌നം ഗൌരവമായി കാണുന്നു.

അയല്‍ സംസ്ഥാനത്ത് നിന്നും മദ്യം കടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ശക്തമായി ഇടപെടാന്‍ നിര്‍ദേശം നല്‍കി. മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ച തുറക്കും. വര്‍ക്ക് ഷോപ്പുകള്‍ ഞായര്‍, വ്യാഴം ദിവസങ്ങള്‍ തുറക്കും. സ്‌പെയര്‍ പാര്‍ട്‌സ് കടകളും ഈ ദിവസങ്ങളില്‍ തുറക്കും. ആവശ്യമായ റിപ്പയര്‍ നടത്തുന്നതിന് രജിസ്റ്റേഡ് ഇലക്ട്രീഷ്യന്‍മാര്‍ക്ക് വീടുകളില്‍ പോകാം.