കൊറോണ വൈറസ് മൃഗങ്ങളിലേക്കും; ആദ്യ പോസിറ്റീവ് കേസ് പുലിയില്‍

പി.പി.ചെറിയാന്‍

ന്യുയോര്‍ക്ക്: ആഗോളവ്യാപകമായി കൊറോണ വൈറസ് മനുഷ്യരില്‍ വ്യാപകമാകുന്നതോടൊപ്പം മൃഗങ്ങളിലും കണ്ടെത്തി. ന്യുയോര്‍ക്കിലെ ബ്രോണ്‍സ് മൃഗശാലയിലെ പുലിയിലാണ് അമേരിക്കയില്‍ ആദ്യമായി ഒരു മൃഗത്തില്‍ കൊറോണ വൈറസ് പോസിറ്റീവായിരിക്കുന്നതെന്ന് മൃഗശാലയുടെ അറിയിപ്പില്‍ പറയുന്നു.

കോവിഡ് 19 പോസിറ്റീവായ ഒരു ജീവനക്കാരനുമായി ബന്ധപ്പെട്ട നാലുവയസ്സുള്ള നാഡിയ എന്ന മലയന്‍ ടൈഗറാണിതെന്ന് മൃഗശാല അധികൃതര്‍ വെളിപ്പെടുത്തി. മാര്‍ച്ച് 27 മുതല്‍ പുലിയില്‍ വൈറസുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായും എന്നാല്‍ മാര്‍ച്ച് 16 മുതല്‍ പൊതുജനത്തിന് ഇവിടെ പ്രവേശനം നിഷേധിച്ചിരുന്നതിനാല്‍ ആശങ്കക്ക് വകയില്ലെന്ന് മൃഗശാല ചീഫ് വെറ്റനറി ഡോ. പോള്‍ കാലി പറഞ്ഞു. പുലിയെ ഉടനെ ഇവിടെ നിന്നും മാറ്റിയതായും അസുഖം ഭേദമാകുമെന്നാണ് വിശ്വസിക്കുന്നതെന്നും ഡോ. പറഞ്ഞു.

ഈ സംഭവത്തോടെ കൊറോണ വൈറസ് പോസിറ്റിവായ മനുഷ്യരുമായി വീട്ടിലെ വളര്‍ത്തു മൃഗങ്ങള്‍ അടുത്തു പെരുമാറിയിട്ടുണ്ടെങ്കില്‍ അവര്‍ക്കും രോഗം പടരുമോ എന്നതു വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു.