കൊറോണ ; രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 17 മരണം

ഇന്ത്യയില്‍ കൊവിഡ് മരണസംഖ്യ 166 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ധാരാവിയില്‍ വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലായിരുന്ന 64 കാരനാണ് മരിച്ചത്.

ധാരാവിയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5734 ആയി. രോഗവ്യാപനം തടയാന്‍ ഉത്തര്‍പ്രദേശിലെ 15 ജില്ലകള്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പൂര്‍ണമായും അടച്ചിട്ടു. ഏപ്രില്‍ 13 വരെ പൂര്‍ണമായും അടച്ചിടാനാണ് ഉത്തരവ്.

കൂടാതെ ഡല്‍ഹിയില്‍ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ച ദില്‍ഷാദ് ഗാര്‍ഡന്‍, പഡ്പഡ്ഗഞ്ച് , നിസാമുദ്ദീന്‍ ബസ്തി തുടങ്ങിയ 20 പ്രദേശങ്ങള്‍ സീല്‍ ചെയ്തു. ഡല്‍ഹിയില്‍ വീടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശമുണ്ട്. മഹാരാഷ്ട്രയെ കൂടാതെ തമിഴ്നാട് ,ഡല്‍ഹി ,രാജസ്ഥാന്‍ ഉത്തര്‍പ്രദേശ് ,മധ്യപ്രദേശ് ,ആന്ധ്രപ്രദേശ് എന്നിവിടങ്ങളാണ് രോഗബാധിതരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നത്.

മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 117 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മുംബൈയിലെ രോഗബാധിതരുടെ എണ്ണം 700 കവിഞ്ഞു. ധാരാവി അടക്കമുള്ള ജനസാന്ദ്രതയുള്ള മേഖലകളില്‍ രോഗം വ്യാപിക്കുന്നതിന്റെ ആശങ്കയിലാണ് സര്‍ക്കാര്‍. കൊവിഡിനെ നിയന്ത്രിക്കാന്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് മുംബൈയില്‍ കുറ്റകരമാക്കിയിരിക്കുകയാണ് ഇപ്പോള്‍.