കോവിഡ് വ്യാപനം തടയാന്‍ ഗ്രിഫിന്‍ മാസ്‌ക്കുമായി ഇന്‍ഡോ- അമേരിക്കന്‍ വിദ്യാര്‍ഥിനി

പി.പി. ചെറിയാന്‍

വെര്‍ജീനിയ: കോവിഡ് 19ല്‍ നിന്നും രക്ഷനേടുന്നതിന് ഗ്രിഫിന്‍ മുഖാവരണം എന്ന ആശയവുമായി തോമസ് ജഫര്‍സണ്‍ സയന്‍സ് ആന്റ് ടെക്നോളജി ഹൈസ്‌കൂള്‍ (വെര്‍ജീനിയ) ഇന്തോ-അമേരിക്കന്‍ വിദ്യാര്‍ഥിനി പര്‍ണിക സക്സേന. നാനോ ടെക്നോളജി ക്ലബ്, ഹൈസ്‌ക്കൂള്‍, ഗവേഷണം എന്നിവയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ സമാഹരിച്ചാണ് പതിനാറുവയസ്സുള്ള പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി ഗ്രിഫിന്‍ മാസ്‌ക്കുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

നിലവിലുള്ള മാസ്‌ക്കുകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഒന്നാണിതെന്ന് പര്‍ണിക അവകാശപ്പെടുന്നു. നാനോ ടെക്നോളജി ഉപയോഗിച്ചു നിര്‍മിക്കുന്ന മുഖാവരണം ധരിക്കുമ്പോള്‍ ഓക്സിജന്‍ പുറത്തു നിന്നും വലിച്ചെടുക്കുന്നതിനും അതേസമയം കോവിഡ് 19 പാര്‍ട്ടിക്കിള്‍സിനെ അകത്തേക്കു പോകാതെ തടയുന്നതിനും കഴിയും. ഇതുവരെ ട്രാന്‍സ്പേരന്റ് ആണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കും ഇതു ഉപയോഗിക്കാന്‍ കഴിയുമെന്നും പര്‍ണിക വിശദീകരിച്ചു. തീരെ കനംകുറഞ്ഞതും, മുഖം മുഴുവനും മറയ്ക്കുവാന്‍ കഴിയുന്ന തരം മാസ്‌ക്കാണിത്.

പുതിയ മാസ്‌ക്കിന്റെ പ്രവര്‍ത്തനം, അധ്യാപകരേയും ഡോക്ടര്‍മാരേയും കാണിച്ചുവെന്നും, എന്നാല്‍ ഇതിനംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും വിദ്യാര്‍ഥിനി പറയുന്നു. പര്‍ണികയുടെ പിതാവ് കംപ്യൂട്ടര്‍ എന്‍ജിനീയറും മാതാവ് ക്ലാസിക്കല്‍ ഡാന്‍സ് ടീച്ചറുമാണ്. പര്‍ണിക ജനിക്കുന്നതിനു മുമ്പ് ഇവര്‍ ഇന്ത്യയില്‍ എത്തിയിരുന്നു. മാതാപിതാക്കള്‍ കുട്ടിയുടെ പ്രോജക്ടുമായി മുന്നോട്ടു പോകണമെന്നാണ് ആഗ്രഹിക്കുന്നത്.