പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിലുള്ള പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച സംഭവം ; സി.പി.എം പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിലുള്ള പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച സംഭവത്തില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ട തണ്ണിത്തോട്ടില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കുന്ന പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച കേസില്‍ പ്രതികളായ ആറ് സി.പി.എം പ്രവര്‍ത്തകരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഇനി പ്രതികളായ മൂന്ന് പേരെകൂടി പിടികൂടാനുണ്ട്.

പ്രാദേശിക സി.പി.എം പ്രവര്‍ത്തകരായ കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെയാണ് പെണ്‍കുട്ടിയുടെ വീടാക്രമിച്ച കേസില്‍ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞതിന് പിറകേയാണ് പ്രതികളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച മൂന്ന്‌പേരുള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരായ ആറ് പേരെയാണ് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കോയമ്പത്തൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലുള്ള പെണ്‍കുട്ടിയുടെ അച്ഛന്‍ പുറത്തിറങ്ങി നടക്കുന്നുവെന്നും മര്‍ദിക്കുമെന്നും പ്രതികള്‍ വാട്ട്‌സ്ആപ്പ് വഴി പ്രചരിപ്പിക്കുകയായിരുന്നു.

ഭീഷണിയുണ്ടെന്നു കാട്ടി പെണ്‍കുട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെ ആയിരുന്നു ആക്രമണം നടന്നത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ല് തകര്‍ന്നു. വീടിന്റെ വാതിലും തകര്‍ത്തു. അതേ സമയം, സംഭവത്തില്‍ ദുര്‍ബല വകുപ്പുകളാണ് പൊലീസ് ചുമത്തിയതെന്ന ആരോപണവും ശക്തമാണ്. പാര്‍ട്ടി പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ഉള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.