സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കാതിരുന്ന യുവതിയെ മര്‍ദ്ദിച്ച് അവശയാക്കിയ ഡോക്ടര്‍ അറസ്റ്റില്‍

പി.പി.ചെറിയാന്‍

കെന്റക്കി: കൊവിഡ് 19 പകരുന്നത് തടയുന്നതിന് സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടും പാലിക്കാതിരുന്ന യുവതിയെ ഡോക്ടര്‍ മര്‍ദ്ദിച്ച് അവശയാക്കിയ സംഭവം കെന്റക്കിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു ഈ സംഭവം. ഡോക്ടറും ഒരു സ്ത്രീയും നടന്നു പോകുന്നതിനിടയില്‍ നാലു പെണ്‍കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഇവരുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. പെണ്‍കുട്ടികളിലൊരാള്‍ തങ്ങള്‍ ഉടന്‍ പിരിഞ്ഞു പോവുകയാണെന്ന് അറിയിച്ചു .

ഇതിനിടയിലാണ് ഡോക്ടര്‍ ഈ നാലു പേരെ ആക്രമിക്കുന്നതിന് തുനിഞ്ഞത്. ഒരു പെണ്‍കുട്ടിയെ നിലത്ത് തള്ളിയിട്ടു കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷമായി ഈ സംഭവത്തില്‍ ഉള്‍പ്പെട്ട ഡോക്ടറുടെ പേര് ലൂയിസ് വില്ലി മെട്രോ പൊലീസ് ഡിപ്പാര്‍ട്‌മെന്റ ഏപ്രില്‍ 7 ചൊവ്വാഴ്ച പുറത്തുവിട്ടു.

തുടര്‍ന്ന്, ഡോ.ജോണ്‍ റഡിമേക്കറെ ഈ സംഭവത്തിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തു കേസെടുത്തു. സംഭവത്തിന് ഇരയായത് 18 വയസ്സുള്ള ഹിസ്പാനിക്ക് യുവതിയാണെന്നും പൊലീസ് വെളിപ്പെടുത്തി. സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും നിയമം കയ്യിലെടുക്കുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ലൂയിസ് വില്ലി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത ഡോക്ടറെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മെയ് 8ന് ഡോക്ടര്‍ കോടതിയില്‍ ഹാജരാകണം.