കൊറോണ വൈറസിനെതിരായ വാക്‌സിന്‍ സെപ്റ്റംബറില്‍ തയ്യാറാകും ; ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല

ലോകത്ത് നാശം വിതയ്ക്കുന്ന വൈറസ് ആയ കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള വാക്സിന്‍ സെപ്തംബറോടെ തയ്യാറാകുമെന്ന് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍. വാക്സിന്‍ കണ്ടുപിടുത്തം 80 ശതമാനം പൂര്‍ത്തിയായെന്ന് പ്രൊഫസര്‍ സാറാ ഗില്‍ബേര്‍ട്ട് പറഞ്ഞു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങും. തങ്ങളുടെ വാക്‌സിന്‍ ഫലപ്രദമാകുമെന്ന് 80 ശതമാനത്തോളം ആത്മ വിശ്വാസം ഉണ്ടെന്നും ഗവേഷകര്‍ പറയുന്നു.

മുഴുവന്‍ ദിവസങ്ങളിലും വാക്‌സിന് വേണ്ടിയുള്ള പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുകയാണ് ഗവേഷകര്‍. തങ്ങളുടെ വാക്‌സിന്‍ ഫലപ്രദമാകാന്‍ സാധ്യത കൂടുതലാണെന്ന് ഇവര്‍ അവകാശപെടുന്നു.വാക്‌സിന്‍ ഗവേഷണ ടീമിലെ അംഗം സാറാ ഗില്‍ബെര്‍ട്ട് ആണ് ഇക്കാര്യം വിശദീകരിച്ചത്. ലോകമൊട്ടാകെ കൊവിഡ് ബാധിച്ച് ഒരുലക്ഷത്തോളം പേര്‍ മരിച്ച സാഹചര്യത്തില്‍ വൈറസിനുള്ള വാക്സിന്‍ കണ്ടെത്താനുള്ള ആഗോള ശ്രമത്തിന്റെ ഭാഗമായാണ് ഓക്സ്ഫോര്‍ഡിലെ ശാസ്ത്രജ്ഞരുടെ ശ്രമമെന്നും അവര്‍ അറിയിച്ചു. ‘ദിവസങ്ങള്‍ നീണ്ട പരീക്ഷണങ്ങളിലാണ് ശാസ്ത്രജ്ഞര്‍. നിര്‍മ്മിക്കുന്ന വാക്സിന്‍ ഫലപ്രദമാകാനുള്ള സാധ്യത കൂടുതലാണ്. എല്ലാം കൃത്യമായി നടന്നാല്‍ സെപ്തംബറില്‍ വാക്സിന്‍ ലഭ്യമാകും’, സാറാ ഗില്‍ബേര്‍ട്ട് അറിയിച്ചു.

നിലവില്‍ ഇംഗ്ലണ്ടില്‍ ലോക്ക് ഡൌണ്‍ നിലനില്‍ക്കുന്നതിനാല്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അവസരം വളരെ കുറവാണെന്നാണ് വിലയിരുത്തല്‍. അത്‌കൊണ്ട് തന്നെ മറ്റെവിടെയെങ്കിലും പരീക്ഷണം നടത്താനാണ് ഗവേഷകര്‍ ഒരുങ്ങുന്നത്.വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് വാക്‌സിന്‍ പരീക്ഷണം. അമേരിക്ക,ജെര്‍മനി,ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലൊക്കെ വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണ്.