ഇവനാണ് കോഴിക്കോട്ടുകാരെ ഭീതിയിലാഴ്ത്തിയ ‘അജ്ഞാതന്‍’

കോഴിക്കോട് ബേപ്പൂര്‍, മാറാട് ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ ഭീതിപരത്തിയ അജ്ഞാതന്‍ പിടിയില്‍ എന്ന് പോലീസ്. പയ്യാനക്കല്‍ മുല്ലത്ത് വീട്ടില്‍ ആദര്‍ശിനെയാണ് മാറാട് പൊലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. പരിചയക്കാരിയായ, പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ വരാന്‍ വേണ്ടിയാണു ഇയാള്‍ ഇത്രയും വലിയ പ്ലാന്‍ നടപ്പിലാക്കിയത് എന്ന് പോലീസ് പറയുന്നു. നാട്ടുകാരുടെ ശ്രദ്ധതിരിക്കാനാണ് ഇങ്ങനെയെല്ലാം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി എല്ലാവരും വീടുകളില്‍ ഒതുങ്ങുമ്പോള്‍ യുവാവ് പരിസരവാസികളെ പുറത്തേക്കിറക്കാനാണ് ഈ തന്ത്രം പ്രയോഗിച്ചത്. ‘അജ്ഞാതനെ’ പിടിക്കാന്‍ നാട്ടുകാര്‍ റോഡിലിറങ്ങുമ്പോള്‍ യുവാവ് ആരുടെ ശ്രദ്ധയിലും പെടാതെ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.

നേരത്തെ പരിസരത്തെ ചില സിസിടിവിയില്‍ ഇയാളുടെ ചിത്രം പതിഞ്ഞിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാവിന് എതിരെ പൊലീസ് പോക്സോ ചുമത്തി. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അതേസമയം പ്രതിയെ പിടികൂടിയെന്ന് പൊലീസ് അവകാശപ്പെടുമ്പോളും സാമൂഹ്യ വിരുദ്ധരുടെ ശല്യം തുടരുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.