ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 8000 കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8000 കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 909 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 34 പേരാണ് മരിച്ചത്. രാജ്യത്ത് ഓരോ ദിവസവും 15,000 സാമ്പിളുകള്‍ പരിശോധിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റെ സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്ത് സമൂഹവ്യാപനം ഇല്ല. ലക്ഷണം ഇല്ലാത്തവരെയും നിരീക്ഷിക്കാനുള്ള സംവിധാനം വിവിധ മേഖലകളില്‍ നടപ്പിലാക്കും. രാജ്യത്താകെ 219 പരിശോധനാ കേന്ദ്രങ്ങള്‍ നിലവിലുണ്ട്. ഒരു ദിവസം 15,000 സാമ്പിളുകള്‍ പരിശോധിച്ച് വരികയാണ്. രാജ്യത്ത് ഒരിടത്തും സമൂഹവ്യാപന ഭീഷണിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അവശ്യവസ്തുക്കള്‍ക്ക് ക്ഷാമമില്ല. തീവ്രബാധിത പ്രദേശങ്ങളില്‍ അവശ്യ വസ്തുക്കള്‍ വീട്ടിലെത്തിക്കാന്‍ സൗകര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കൊവിഡ് 19 ബാധിത പ്രദേശങ്ങളെ മൂന്ന് മേഖലകളായി തിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഉണ്ട്. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളായി തിരിക്കാനാണ് സര്‍ക്കാര്‍ നീക്കം. കൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച പ്രദേശങ്ങളെ റെഡ് സോണ്‍ എന്ന് തരംതിരിക്കും. ഈ മേഖല പൂര്‍ണ്ണമായും അടച്ചിടും.