രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ 80 ശതമാനം പേര്‍ക്കും രോഗലക്ഷണങ്ങളില്ല എന്ന് ആരോഗ്യമന്ത്രാലയം

കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നവരില്‍ 80 ശതമാനം പേരും രോഗലക്ഷണമില്ലാത്തവരെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം. ഇവരില്‍ ചിലര്‍ നേരിയ തോതില്‍ മാത്രം രോഗ ലക്ഷണം കാണിക്കുന്നവരാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയും ഉത്തര്‍പ്രദേശും അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഐ.സി.എം.ആര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

രാജ്യത്ത് കോവിഡ് പരിശോധന കുറവാണെന്ന ആരോപണം നിലനില്‍ക്കെയാണ് കേന്ദ്ര സ4ക്കാറിന്റെ പുതിയ വെളിപ്പെടുത്തല്‍. രോഗം സ്ഥിരീകരിക്കപ്പെടുന്നവരിലധികവും ലക്ഷണങ്ങങ്ങള്‍ കാണിക്കാത്തവരാണെന്നാണ് കേന്ദ്രത്തിന്റെ സ്ഥിരീകരണം. ചിലര്‍ ലക്ഷണങ്ങള്‍ നേരിയ തോതില്‍ മാത്രം പ്രകടിപ്പിക്കുന്നവരും. രോഗം സ്ഥിരീകരിക്കപ്പെടുന്നവരില്‍ 40 ശതമാനം പേരും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരാണെന്ന് ചൈനയില്‍ നിന്നുള്ള പഠനങ്ങള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 543 ആയി. 17,265 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1553 കേസുകളും 36 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 2546 പേര്‍ക്ക് അസുഖം ഭേദമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.