സെപ്റ്റംബറോടെ കൊറോണ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ കമ്പനി: വില ആയിരം രൂപ

പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെറാം ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് ഇന്ത്യയാണ് കൊറോണ വൈറസ് പ്രതിരോധ വാക്‌സിന്‍ സെപ്റ്റംബറോടെ ലഭ്യമാക്കുമെന്ന് അവകാശപ്പെടുന്നത്. ഈ രംഗത്ത് പരീക്ഷണം നടത്തുന്ന മരുന്ന് കമ്പനികളില്‍ ഒന്നാണ് സെറാം. സെപ്റ്റംബര്‍ അവസാനത്തോടെ വാക്‌സിന്‍ ലഭ്യമാക്കുമെന്നും ഏകദേശം 1000 രൂപയാകും വിലയെന്നും സെറാം ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് ഇന്ത്യയുടെ മേധാവി അദര്‍ പൂനവാല പറഞ്ഞു.

മെയ് അവസാനത്തോടെ വാക്‌സിന്‍ വികസിപ്പിച്ച് പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബറോടെ നിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.യുകെ, യുഎ തുടങ്ങിയ രാജ്യങ്ങളിലെ ശാസ്ത്രജ്ഞരുമായി ചേര്‍ന്നാണ് കമ്പനി മരുന്ന് നിര്‍മ്മിക്കുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ വിപണിയിലെത്തിക്കാന്‍ കുറഞ്ഞത് 18 മാസം വേണമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ നേരത്തെ പറഞ്ഞിരുന്നത്.

എന്നാല്‍, എബോളയ്‌ക്കെതിരെ വാക്‌സിന്‍ കണ്ടുപിടിച്ച ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഡോക്ടര്‍മാരുമായി സഹകരിക്കാന്‍ കഴിഞ്ഞതോടെ പുരോഗതിയുണ്ടാകുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഏകദേശം ഒരാഴ്ച മുന്‍പാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുമായി സഹകരിക്കാന്‍ ഇവര്‍ക്കായത്.

കൂടാതെ, ഓക്‌സ്‌ഫോര്‍ഡിന്റെ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു കഴിഞ്ഞതായും വാക്‌സിന്റെ വില കൃത്യമായി പറയാന്‍ കഴിയില്ലെങ്കിലും ആയിരം രൂപയാകുമെന്നും അദ്ദേഹം പറഞ്ഞു. 80 ശതമാനം വിജയസാധ്യതയാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഗവേഷകസംഘത്തിലെ വിദഗ്ധര്‍ മുമ്പ് വാക്‌സിന്‍ നിര്‍മാണത്തെക്കുറിച്ച് പറഞ്ഞിരുന്നത്.

ഓക്‌സ്‌ഫോര്‍ഡ് സര്‍വസരലാശാല ശാസ്ത്രജ്ഞന്മാരടങ്ങുന്ന ടീമായിരുന്നു എബോളയ്‌ക്കെതിരായ വാക്‌സിന്‍ വികസിപ്പിച്ചത്. അതുകൊണ്ട് തന്നെ അവരില്‍ പുതിയ വാക്‌സിന്റെ കാര്യത്തിലും വിശ്വാസമുണ്ടെന്ന് അദര്‍ പൂനവാല പറഞ്ഞു. മുന്‍പ് മലേറിയ വാക്‌സിന്റെ നിര്‍മാണത്തിനു വേണ്ടിയും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ചിരുന്നു.