4 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 485 പേര്‍ക്ക്

സംസ്ഥാനത്ത് നാല് പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ മൂന്നുപേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പോസിറ്റീവായ രണ്ടുപേര്‍ വിദേശത്തുനിന്നു വന്നതാണ്. രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കണ്ണൂരില്‍ രണ്ടുപേരും കാസര്‍ഗോഡ് രണ്ടുപേരും ഉള്‍പ്പെടെ നാലുപേര്‍ രോഗമുക്തി നേടി.

കേരളത്തില്‍ ഇതുവരെ 485 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 123 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 20,773 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 20,255 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 518 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 151 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 23,980 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. 23,277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇടുക്കിയില്‍ മൂന്നും കോട്ടയത്ത് രണ്ടും മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഓരോ പ്രദേശങ്ങളേയുമാണ് ഹോട്ട്‌സ്‌പോട്ടുകളായി തിരിച്ചിരിക്കുന്നത്. ഇടുക്കിയില്‍ കരുണാപുരം, മൂന്നാര്‍, ഇടവെട്ടി പഞ്ചായത്തുകളും കോട്ടയത്ത് മേലുകാവ്, ചങ്ങനാശേരി മുനിസിപ്പാലിറ്റി എന്നിവിടങ്ങളും പാലക്കാട്ടെ ആലത്തൂര്‍, മലപ്പുറത്തെ കാലടി എന്നീ പഞ്ചായത്തുകളുമാണ് ഹോട്ട്‌സ്‌പോട്ടുകളായത്.

കോട്ടയം ഇടുക്കി ജില്ലകളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാര്യങ്ങള്‍ ഒന്നുകൂടി ഗൗരവമായി പരിശോധിക്കും. ലോക്ഡൗണ്‍ പൂര്‍ണമായി വിലയിരുത്തി മേയ് 3 ന് പുതിയ തീരുമാനമെടുക്കും. എല്ലാ മേഖലയും വിശദമായി വിലയിരുത്തി നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.