സാമൂഹിക വ്യാപനം ഇല്ല എന്നാലും പിടി തരാതെ കോവിഡ്

dav

കൊറോണ പിടി വിടാതെ കേരളത്തിലെ ജില്ലകള്‍. ഓരോ ദിവസങ്ങളിലും ഓരോ ജില്ലകളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തെ ആശങ്കയിലാഴ്ത്തുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപിച്ച കോവിഡ് പിന്നീട് ഗ്രീന്‍ സോണായി പ്രഖ്യാപിച്ച ഇടുക്കി, കോട്ടയം ജില്ലകളില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത പത്തു കേസുകളില്‍ എട്ടെണ്ണം കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്. ഇതില്‍ ആറെണ്ണം കൊല്ലത്തും രണ്ടെണ്ണം തിരുവനന്തപുരത്തുമാണ്. ഇടുക്കിയിലും കോട്ടയത്തും ഇന്ന് ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമായി.

കൊല്ലത്ത് അഞ്ചുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ആന്ധ്രാപ്രദേശില്‍നിന്ന് വന്ന ഒരാള്‍ക്കുമാണ് രോഗം പിടിപെട്ടത്. തിരുവനന്തപുരത്ത് തമിഴ്‌നാട്ടില്‍നിന്ന് വന്നവരിലാണ് രോഗം പിടിപെട്ടത്. കാസര്‍കോട് ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകനും കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ഏറ്റവുമൊടുവില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കൊല്ലം.

ഇടയ്ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇല്ലാതായെങ്കിലും കുളത്തുപ്പുഴയില്‍ തമിഴ്‌നാട് സ്വദേശിയിലും ചാത്തന്നൂര്‍ ആരോഗ്യപ്രവര്‍ത്തകയിലും രോഗം കണ്ടെത്തിയതാണ് ഇപ്പോള്‍ സ്ഥിതിഗതികള്‍ ആശങ്കാജനകമാക്കുന്നത്. കോവിഡ് ബാധിച്ച് പോത്തന്‍കോട് സ്വദേശി മരിച്ച തിരുവനന്തപുരം ജില്ലയില്‍ ഏറെ നാളുകള്‍ക്കുശേഷം കഴിഞ്ഞ ദിവസമാണ് ഒരാളില്‍ രോഗം കണ്ടെത്തിയത്. വര്‍ക്കല സ്വദേശിയിലാണ് രോഗം സ്ഥരീകരിച്ചത്.