ഇന്ത്യയില്‍ കൊറോണ മരണം ആയിരം കടന്നു ; 24 മണിക്കൂറിനിടെ 72 മരണം

രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1008 ആയി. പോസിറ്റീവ് ബാധിതരുടെ എണ്ണം 31000 കടന്നു. 24 മണിക്കൂറിനിടെ 1813 പോസിറ്റീവ് കേസുകളും 72 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 31787 ആയി. 7798 പേര്‍ രോഗമുക്തരായി.

രാജ്യത്തെ കൊവിഡ് മരണങ്ങളുടെ 60 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ്. ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4082 ആയി. മരണം 197ഉം. 24 മണിക്കൂറിനിടെ 308 പുതിയ കേസുകളും 16 മരണവുമാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. വഡോദരയില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനത്തിലെ ഡ്രൈവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ 526 മാധ്യമപ്രവര്‍ത്തകര്‍ക്ക് നെഗറ്റീവായത് ആശ്വാസമായി. നേരത്തെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഉപകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് പരാതി നല്‍കി. രാജസ്ഥാനില്‍ 29 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ പതിനൊന്നും അജ്മീറിലാണ്. ആന്ധ്രയില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം 1332 ആയി. കര്‍ണാടകയില്‍ ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് പിടിപ്പെട്ടു. തമിഴ്നാട്ടില്‍ ഇന്ന് 104 കേസുകളും രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബില്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടി. രാവിലെ ഏഴ് മുതല്‍ 11 വരെ ഇളവും അനുവദിച്ചു. ഈസമയം ജനങ്ങള്‍ക്ക് പുറത്തിറങ്ങാമെന്നും കടകള്‍ തുറക്കാമെന്നും മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അറിയിച്ചു.

മാര്‍ച്ച് 23ന് 82 ജില്ലകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത രോഗം ഏപ്രില്‍ 24 ആകുമ്പോള്‍ 430 ജില്ലകളിലേക്ക് വ്യാപിച്ചു. മാര്‍ച്ച് 28 നും ഏപ്രില്‍ 28നും ഇടയില്‍ 301 ജില്ലകളില്‍ ആദ്യ കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. രോഗം റിപ്പോര്‍ട്ട് ചെയ്ത ജില്ലകളില്‍ രോഗവ്യാപനം കൂടുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ 41ഉം തമിഴ്‌നാട്ടില്‍ 26ഉം ജില്ലകളില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ രണ്ടു ജില്ലകളില്‍ വീതം 500നു മുകളില്‍ ആളുകള്‍ക്ക് ഒരു മാസത്തിനിടെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.