കോവിഡ് മരണം 2,45,000 കടന്നു ; 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത് 5000 ലേറെ പേര്‍ക്ക്

രണ്ട് ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം കടന്നു കൊറോണ മരണ സംഖ്യ. റഷ്യയിലും ബ്രിട്ടണിലും രോഗബാധിതരുടെ എണ്ണം കുതിക്കുകയാണ്. ബ്രിട്ടണില്‍ 621 പേരാണ് ഇന്നലെ രോഗം മൂലം മരിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ബ്രിട്ടണിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയില്‍ ഇന്നലെ മാത്രം പതിനായിരത്തോളം പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

അതേസമയം, ബ്രിട്ടണ്‍ ഒഴികെയുള്ള പ്രധാന യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം കോവിഡ് വ്യാപന നിരക്കും മരണനിരക്കും കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഫ്രാന്‍സ്, ഇറ്റലി, സ്‌പെയ്ന്‍ എന്നിവിടങ്ങളില്‍ മരണം 200നും താഴെയാണ്. ഇതോടെ, ഈ രാജ്യങ്ങള്‍ ലോക്ക് ഡൌണില്‍ വലിയ ഇളവുകള്‍ വരുത്തി. ഫാക്ടറികള്‍, ഓഫിസുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവ തുറക്കാന്‍ ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ അനുമതി നല്‍കി.

ജര്‍മനിയില്‍ മാസങ്ങള്‍ക്കു ശേഷം ഇന്ന് ആദ്യമായി ക്രിസ്ത്യന്‍ പള്ളികള്‍ തുറന്നു. സ്‌പെയിനില്‍ 7 ആഴ്ചയ്ക്കു ശേഷം പൊതുസ്ഥലത്ത് വ്യായാമം അനുവദിച്ചു. രോഗം ഇനിയും നിയന്ത്രണവിധേയമായിട്ടില്ലാത്ത അമേരിക്കയിലും ടെക്‌സസ്, സൗത്ത് കരോലീന അടക്കം 12 സംസ്ഥാനങ്ങളില്‍ റസ്റ്റോറന്റുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും തുറന്നു. ലോകത്താകെ കോവിഡ് രോഗം ബാധിച്ച 35 ലക്ഷം പേരില്‍ 11,25,000 പേരാണ് രോഗമുക്തരായത്.

അതുപോലെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള യൂറോപിലെ മിക്ക രാജ്യങ്ങളും ലോക്ക് ഡൌണ്‍ നിയന്ത്രങ്ങള്‍ പിന്‍വലിക്കുകയാണ്. അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു. ഇന്നലെ മാത്രം 1,691 പേര്‍ മരിച്ച അമേരിക്കയില്‍ ഇപ്പോഴും രോഗം ഗുരുതര ഭീഷണിയായി തുടരുകയാണ്. ന്യൂജഴ്‌സിയില്‍ ഇന്നലെ 204 പേരും ന്യൂയോര്‍ക്കില്‍ 299 പേരും മരിച്ചു.