കേരളത്തില്‍ ഇന്നും ആര്‍ക്കും കോറോണ രോഗബാധയില്ല

കേരളത്തിന് ആശ്വാസത്തിന്റെ രണ്ടാം ദിനം. കേരളത്തില്‍ ഇന്നും ആര്‍ക്കും കോറോണ ബാധ സ്ഥിരീകരിച്ചില്ല. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സംസ്ഥാനത്ത് കോറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത്. കോറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ഇന്ന് 61 പേര്‍ രോഗ മുക്തി നേടിയതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആകെ 499 പേര്‍ക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 95 പേര്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 61 പേരുടെ പരിശോധനാഫലമാണ് ഇപ്പോള്‍ നെഗറ്റീവ് ആയത്. ഇവര് ഇന്നുതന്നെ ആശുപത്രി വീടും. ഇതോടെ ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത് വെറും 34 പേര്‍ മാത്രമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 21,724 പേരാണ്. അതില്‍ 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 33,010 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചതില്‍ 32,315 എണ്ണവും നെഗറ്റീവ് ആയിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താനാവുന്നു എന്നത് എല്ലാവരെയും ആശ്വസിപ്പിക്കുന്ന കാര്യമാണെന്നും എന്നാല്‍ കേരളീയര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും കോറോണയുടെ പിടിയിലുമാണെന്നും 80 ല്‍ അധികം മലയാളികളാണ് ഇതുവരെ കോറോണ ബാധിച്ച് മറ്റ് രാജ്യങ്ങളില്‍ മരണമടഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരത്തെ പറഞ്ഞിരുന്നു. ജാഗ്രത തുടരേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു. അതേസമയം ആറ് ചെക്ക് പോസ്റ്റുകള്‍ വഴി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മലയാളികള്‍ എത്തിത്തുടങ്ങി. ഇലക്ട്രോണിക് പാസുകള്‍ ലഭിച്ചവരാണ് എത്തുന്നത്.

കളിയിക്കാവിള, കുമളിചെക്ക് പോസ്റ്റ്, പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റ്, വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റ്, കാസര്‍ഗോഡ് തലപ്പാടി ചെക്ക് പോസ്റ്റ്, കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റുകള്‍ വഴിയാണ് ആളുകള്‍ക്ക് കേരളത്തിലേക്ക് വരാനുള്ള സൗകര്യം ഒരുക്കിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തത് 1,50,054 മലയാളികളാണ്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് പാസ് നല്‍കുന്നത്.