ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തിലേക്ക്

ഇന്ത്യയിലെ കൊറോണ കേസുകള്‍ അമ്പതിനായിരത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,958 പുതിയ കേസുകളും 126 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ കോവിഡ് കേസുകള്‍ പതിനയ്യായിരം കടന്നു.

കേന്ദ്രം ഏറ്റവും ഒടുവില്‍ പുറത്തുവിട്ട കണക്കനുസരിച്ച് ഇതുവരെ 49,391 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കോവിഡ് കേസുകള്‍ക്ക് പുറമെ രാജസ്ഥാനിലും ഒഡീഷയിലും ഇന്ന് ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഇന്നലെ മാത്രം 206 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കേസുകള്‍ അയ്യായിരം കടന്നു. അതേസമയം, ഗുജറാത്തിലേത് ആറായിരം കടന്നു.

മരണം 368ഉം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. പതിനയ്യായിരം കടന്നു. മരണം 617 ഉം. 55 വയസിന് താഴെ പ്രായമുള്ള മറ്റ് രോഗങ്ങളില്ലാത്ത സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍മാരോട് മാസത്തില്‍ പതിനഞ്ച് ദിവസം ജോലിയില്‍ പ്രവേശിക്കാന്‍ മുംബൈ ആരോഗ്യ വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍4 നിര്‍ദേശം നല്‍കി.

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്ന നടപടി തുടരുകയാണ്. 1200 പേരുമായി മഹാരാഷ്ട്രയില്‍ നിന്ന് ഇന്നൊരു ട്രെയിന്‍ ബിഹാറിലേക്ക് പുറപ്പെട്ടു. അതിനിടെ പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലെത്തിയ തൊഴിലാളികളുടെ മേല്‍ കേന്ദ്ര നിര്‍ദേശം ലംഘിച്ച് അണിനാശിനി പ്രയോഗിച്ചു. അവശ്യ സേവനങ്ങളുമായി ബന്ധമില്ലാത്ത ഒരു ഫയലും ഈ മാസാവസാനം വരെ കൈമാറരുതെന്ന് വിവിധ മന്ത്രാലയങ്ങളോട് കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശിച്ചു.

അതിനിടെ തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന സഅദ് കാന്ധല്‍വിയുടെ മകനെ ഡല്‍ഹി ക്രൈം ബ്രാഞ്ച് പൊലീസ് ചോദ്യം ചെയ്തു. പലയിടത്തും ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മദ്യക്കടകള്‍ക്ക് മുമ്പില്‍ നീണ്ട നിരകള്‍ പ്രത്യക്ഷപ്പെട്ടത് സ്ഥിതിഗതികള്‍ രൂക്ഷമാകുന്നതിനു കാരണമായി.