കേരളത്തില്‍ ഒരാള്‍ക്ക് കോവിഡ് ; 10 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 10 പേര്‍ മുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം ജില്ലയിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ ചെന്നൈയില്‍ നിന്നും വന്നയാളാണ്. വൃക്കരോഗി കൂടിയാണ് ഇദ്ദേഹം. കണ്ണൂര്‍ ജില്ലയിലാണ് പത്ത് പേരുടെയും ഫലം നെഗറ്റീവായത്. സംസ്ഥാനത്ത് 16 പേര്‍ മാത്രമാണ് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്താകെ 503 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 20,157 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 125 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് 33 ഹോട്‌സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനം വൈറസ് വ്യാപനത്തെ പിടിച്ചു നിര്‍ത്തുന്നതില്‍ വലിയ തോതില്‍ വിജയിച്ചു. മൂന്നാം ഘട്ടത്തെ നേരിടാന്‍ സജ്ജം. എന്നാല്‍ ഇനിയുള്ള നാളുകള്‍ പ്രധാനം. കൂടുതല്‍ കരുത്തോടെയും ജാഗ്രതയോടെയും ഇരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഇന്ന് അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചിരുന്നു. ഷോളയൂര്‍ വരംഗപാടി സ്വദേശി കാര്‍ത്തിക് (23) ആണ് മരിച്ചത്.കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29 നാണ് കാര്‍ത്തിക് എത്തിയത്.

രണ്ട് ദിവസം മുന്‍പാണ് കാര്‍ത്തികിന് പനി തുടങ്ങിയത്. കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പെരുന്തല്‍ മണ്ണ ഇ.എം.എസ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് കാര്‍ത്തിക് മരിച്ചത്.