കര്‍ണാടകത്തില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ കോണ്‍ഗ്രസ് ബസ് സര്‍വീസ് ഒരുക്കുന്നു

ലോക്ഡൗണിനെ തുടര്‍ന്ന് കര്‍ണാടകത്തില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് ബസ് സര്‍വ്വീസ് ഒരുക്കുന്നു എന്ന് റിപ്പോര്‍ട്ട്. മലയാളികളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബസ് സര്‍വ്വീസ് നടത്തുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് ഘടകം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറാണ് ബസ് സൗകര്യം ഒരുക്കിയത്. ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. എന്‍.എ ഹാരിസ് എം.എല്‍.എയ്ക്കാണ് ഹെല്‍പ്പ് ഡെസ്‌കിന്റെ ഏകോപന ചുമതല. പാസ്സുകള്‍ ലഭിച്ചവര്‍ക്കാണ് സഹായം ലഭിക്കുക.

അതുപോലെ മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും വരാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ ട്രെയിന്‍ ചിലവും കോണ്‍ഗ്രസ് വഹിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന ആയിരകണക്കിന് മലയാളികളെ തിരികെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് കഴിയാവുന്ന എല്ലാ സഹായങ്ങളും കോണ്‍ഗ്രസ് നല്‍കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കര്‍ണ്ണാടക,മഹരാഷ്ട്രാ കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികള്‍ മുംബൈ, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ നിന്നും ഓരോ ട്രെയിന്റെയും കേരളത്തിലേക്കുള്ള യാത്ര ചെലവ് വഹിക്കാമെന്ന് കെ.പി.സി.സിയെ അറിയിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്നും കേരളത്തിലേക്കെത്താനുള്ള ട്രെയിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ഇതുസംബന്ധമായി എത്ര തുക ചെലുവുവരുമെന്ന് അറിയിച്ചാല്‍ എത്രയും വേഗം ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താമെന്നും കര്‍ണ്ണാടക, മഹരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി അറിയിച്ചു.