ലോക്ക് ഡൌണ്‍ കാരണം ശമ്പളം മുടക്കുന്ന കമ്പനികള്‍ക്കെതിരെ നടപടി വേണ്ടന്നു സുപ്രീംകോടതി

കൊറോണ വൈറസ് കാരണം നിലനില്പ് തന്നെ അവതാളത്തിലായ കമ്പനികള്‍ക്കെതിരെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നില്ല എന്ന പേരില്‍ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ലോക്ക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ കമ്പനികള്‍ക്കും സംരംഭകര്‍ക്കുമെതിരെ പൂര്‍ണ്ണമായും ശമ്പളം നല്‍കാത്തതിന്റെ പേരില്‍ അടുത്ത ഒരാഴ്ച്ച വരെ നടപടി എടുക്കേണ്ടതില്ലെന്നാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ലോക്ക് ഡൌണ്‍ കാരണം ഉത്പാദനം നടക്കാത്ത ചെറിയ കമ്പനികള്‍ രാജ്യത്തുണ്ട്. ഇത് ഗൗരവമായി കാണേണ്ട കാര്യമാണെന്നും കോടതി പറഞ്ഞു. ലോക്കഡൗണിനിടിയിലും കമ്പനികള്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുടക്കരുതെന്ന മാര്‍ച്ച് 29ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ ഉള്‍പ്പടെ വിവിധ ഹരജികളില്‍ വാദം കേള്‍ക്കവെയാണ് എല്‍. റാവു, എസ്.കെ കൗള്‍, ബി.ആര്‍ ഗവായി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം.

വിശാലമായി കാണേണ്ട ഈ പ്രശ്‌നത്തിന് സര്‍ക്കാര്‍ പരിഹാരം കണ്ടത്തേണ്ടതുണ്ടെന്നും ബെഞ്ച് പറഞ്ഞു. പ്രതിന്ധയിലായ കമ്പനികള്‍ക്ക് ആവശ്യം സര്‍ക്കാര്‍ സഹായമാണ്, പ്രതികാര നടപടിയല്ലെന്നും സംരംഭകര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപനം തൊട്ട് നിരവധി വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രവര്‍ത്തനം നടക്കാതെ കൂലി നല്‍കുന്നതില്‍ അര്‍ത്ഥമില്ലെന്നും വ്യാവസായിക യൂണിറ്റുകള്‍ സുപ്രിംകോടതിയെ അറിയിച്ചു.

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ കേന്ദ്രം ഘട്ടം ഘട്ടമായാണ് ഇളവ് അനുവദിക്കുന്നത്. ഗ്രീന്‍ സോണുകളില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാവസായിക യൂണിറ്റുകളുടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കി കഴിഞ്ഞു. സാമൂഹിക അകലം പാലിക്കണമെന്നതിനാല്‍ വളരെ കുറച്ച് തൊഴിലാളികളെ ഉള്‍പ്പെടുത്തിയാണ് മിക്ക സംസ്ഥാനങ്ങളിലെ ഗ്രീന്‍ സോണുകളിലും ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത്.