അംഫാന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും ; കനത്ത കാറ്റിനും മഴയ്ക്കും സാധ്യത

അടുത്ത 24 മണിക്കൂറില്‍ അംഫാന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍നിന്ന് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിയ അംഫാന്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് മേയ് 18 രാവിലെയോടുകൂടി ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി ഒഡിഷ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ അടക്കമുള്ള തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി.

18-20 തീയതികളോടെ ഒഡീഷയുടെ വടക്കന്‍ മേഖലയിലേയ്ക്കും തുടര്‍ന്ന് പശ്ചിമബംഗാളിലേയ്ക്കും നീങ്ങുന്ന ചുഴലിക്കാറ്റില്‍ ഒഡീഷയിലെ തീരദേശ മേഖലകളിലാണ് ഏറെ നാശംവിതയ്ക്കുക എന്നാണ് കണക്കുകൂട്ടുന്നത്. മേയ് 18 മുതല്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ ഭാഗങ്ങളിലേക്കും ഒഡീഷ പശ്ചിമബംഗാള്‍ തീരത്തിനപ്പുറത്തേയ്ക്കും പോകരുതെന്ന് മീന്‍പിടിത്തക്കാര്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെയ് 20ഓടെ കാറ്റിന് ശമനമുണ്ടാവും. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തീരപ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. സുരക്ഷാനടപടികളുടെ ഭാഗമായി സേനയെ വിന്യസിച്ചു.