രാജ്യത്ത് കൊറോണ മരണം 3,867 കടന്നു ; ഡല്‍ഹിയില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

രാജ്യത്ത് ആകെ കൊറോണ രോഗികള്‍ 1,31,868 ആയി. ഇന്ന് 147 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 3,867 കടന്നു. 42% ആണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയില്‍ രോഗബാധ രൂക്ഷമായി തുടരുന്നതിനാല്‍ 31 ന് അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാന്‍ ആകുമെന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

പ്രതിദിനം രേഖപ്പെടുത്തുന്ന കോവിഡ് കേസുകള്‍ മൂന്നു ദിവസമായി 6000 ന് മുകളിലാണ്. ജൂണ്‍ ആദ്യത്തോടെ രോഗികള്‍ രണ്ട് ലക്ഷം ആകാം. 73,560 പേര്‍ ചികിത്സയിലുണ്ട്. അതേമയം 54,441 പേര്‍ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കാന്‍ 13 ദിവസം എടുക്കുന്നു. മരണനിരക്കും കുറവാണ്. പരിശോധന വര്‍ദ്ധിച്ചതും കേസുകള്‍ കൂടാന്‍ കാരണമായിട്ടുണ്ട്. രോഗബാധയില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. 87 പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരായ പോലീസുകാര്‍ 1758 ആയി.

രോഗബാധ തുടരുന്നതിനാല്‍ 31 ന് അടച്ചുപൂട്ടല്‍ അവസാനിക്കുമെന്ന് പറയാനാകില്ലെന്നും സാഹചര്യത്തിന് അനുസരിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. തമിഴ്‌നാട്ടിലും ഗുജറാത്തിലും മരണനിരക്ക് വര്‍ദ്ധിക്കുകയാണ്. ഡല്‍ഹിയില്‍ 508 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗബാധയും തുടരുന്നു. 2 ബി.എസ്.എഫുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 75 പുതിയ കേസുകള്‍ വന്നതോടെ രോഗബാധിതര്‍ 3000 കടന്നു. രാജസ്ഥാനില്‍ 100 പുതിയ കേസും 2 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിരീക്ഷണ കേന്ദ്രങ്ങളില്‍ മൊബൈല്‍ നിരോധിച്ച ഉത്തരവ് യുപി സര്‍ക്കാര്‍ പിന്‍വലിച്ചു.

അതേസമയം ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു. കോട്ടയം വള്ളിക്കോട് സ്വദേശി അംബികയാണ് സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചത്. 46 വയസായിരുന്നു.