കൊറോണ ; കേരളത്തില്‍ ഒരു മരണം കൂടി ; മരിച്ചത് കണ്ണൂര്‍ ധര്‍മടം സ്വദേശിനി

കേരളത്തില്‍ കൊറോണ ബാധിച്ചു ഒരു മരണം കൂടി. കണ്ണൂര്‍ ധര്‍മടം സ്വദേശിനിയായ ആയിഷ (62) ആണ് മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ പല വിധത്തിലുള്ള അസുഖങ്ങള്‍ ഇവര്‍ക്കുണ്ടായിരുന്നു. മരുന്നുകളോട് പ്രതികരിക്കാതാവുകയായിരുന്നു. കോഴിക്കോട് ചികിത്സയിലായിരുന്നു ഇവര്‍.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്ന ഇവരെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. കോഴിക്കോട് ഡിഎംഒയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മറ്റ് ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇവരെ ഹൈ റിസ്‌ക്ക് വിഭാഗത്തിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. മെയ് 20 നാണ് ആയിഷക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം ആറായി.

പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെ നില ഗുരുതരമാവുകയായിരുന്നു. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ അഞ്ചുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് എവിടെനിന്നാണ് കൊവിഡ് ബാധിച്ചതെന്നതിന് വ്യക്തമായ ഒരു സൂചനയും അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.