രാജ്യത്ത് 24 മണിക്കൂറിനിടെ 6566 കൊവിഡ് കേസുകളും 194 മരണവും

തുടര്‍ച്ചയായ ദിവസങ്ങളില്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം ആറായിരത്തില്‍ അധികമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,500 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 194 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 190 ലധികം ആളുകള്‍ മരിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇതിന് മുന്‍പ് മെയ് ആറിന് 195 പേര്‍ മരിച്ചതാണ് ഉയര്‍ന്ന സംഖ്യ. ആശുപത്രി സൗകര്യങ്ങളുടെ അപര്യാപ്തത കോവിഡ് മരണങ്ങള്‍ വര്‍ധിക്കാന്‍ കരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇന്ത്യയിലെ കോവിഡ് മരണ സഖ്യ 4531 ആണ്.

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 158333 ആണ് . 67692 പേര്‍ക്ക് രോഗം മാറിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രലയം വ്യക്തമാക്കി. ലോക് ഡൌണിന്റെ നാലാം ഘട്ടത്തില്‍ അനുവദിച്ച ഇളവുകള്‍ രോഗ വ്യാപനത്തിന് കാരണമായിട്ടുണ്ട്. രാജസ്ഥാനില്‍ 24 മണിക്കൂറിനിടെ 131 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 6 പേര്‍ രോഗം ബാധിച്ചു മരിച്ചു. സംസ്ഥാനത്ത് ആകെ 7947 കോവിഡ് കേസുകള്‍ ആണുള്ളത്. മധ്യപ്രദേശില്‍ നവദമ്പതികള്‍ അടക്കം 95 പേരെ കോവിഡ് നിരീക്ഷണത്തിലാക്കി. ഇവരുടെ വിവാഹത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. ഉത്തര്‍പ്രദേശില്‍ 25 ഉം ഒഡിഷയില്‍ 67ഉം ആന്ധ്രാ പ്രദേശില്‍ 54ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.