കൃഷി നശിപ്പിച്ച വെട്ടുകിളികളെ പിടികൂടി ബിരിയാണി വെച്ചു നാട്ടുകാര്‍

പാകിസ്താനു പിന്നാലെ ഇന്ത്യയില്‍ എത്തിയ വെട്ടുകിളികളുടെ ശല്യം രൂക്ഷമാവുകയാണ്. വെട്ടുകിളി കാരണം പാകിസ്ഥാനില്‍ അടിയന്തിരാവസ്ഥ വരെ പ്രഖ്യാപിച്ചു കഴിഞ്ഞു. വെട്ടുകിളി ശല്യം എങ്ങനെ ഒഴിവാക്കുമെന്ന് ഭരണകൂടം തലപുകഞ്ഞ് ആലോചിക്കുന്നതിനിടെയാണ് ഇന്ത്യയിലെ താര്‍ ഗ്രാമത്തിലെ അന്തേവാസികള്‍ വ്യത്യസ്തമായ ഒരു ഐഡിയ പരീക്ഷിച്ചത്. തങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നവനെ പിടിച്ച് കഞ്ഞിവെക്കുക എന്നതായിരുന്നു ഐഡിയ. അതെ, വെട്ടുകിളിയെ പിടിച്ച് ബിരിയാണിയും കറികളുമൊക്കെ തയ്യാറാക്കി കഴിക്കുകയാണ് അവര്‍.

ബിരിയാണിയ്ക്ക് പുറമേ കറികളും പൊരിച്ചതും എല്ലാം ഗ്രാമവാസികള്‍ പരീക്ഷിക്കുകയാണ്. ജീവനോടെ ഇവയെ പിടികൂടി ചാക്കിലാക്കി വില്‍ക്കുന്ന കച്ചവടകാരുമുണ്ട്. വെട്ടുകിളി ബിരിയാണിയും കറികളും മെനുവില്‍ ഉള്‍പ്പെടുത്തി ഹോട്ടലുകള്‍ വില്‍പ്പനയും ആരംഭിച്ചു. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറല്‍ ആയിരുന്നു.

അതേ സമയം, ഇന്ത്യയിലെ വെട്ടുകിളി ശല്യത്തെ തടുക്കാന്‍ ഡ്രോണുകളെ ഉപയോഗിക്കാന്‍ തീരുമാനമായിരുന്നു. കൃഷിയ്ക്ക് കനത്ത നാശമുണ്ടാകുന്ന വെട്ടുകിളികളുടെ വ്യാപനം നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം ശക്തമാക്കിയതായി കേന്ദ്രം അറിയിച്ചു. വെട്ടുകിളികള്‍ക്ക് എതിരെയുള്ള കീടനാശിനി ഡ്രോണുകള്‍ ഉപയോഗിച്ച് തെളിക്കും.

ഏപ്രില്‍ 11നാണ് ഇന്ത്യയില്‍ വെട്ടുകിളി ശല്യം തുടങ്ങുന്നത്. ഫെബ്രുവരിയില്‍ പാകിസ്താനില്‍ വെട്ടുകിളി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് ഇന്ത്യയില്‍ ശല്യം തുടങ്ങിയത്. നിലവില്‍ പടിഞ്ഞാറേ ഇന്ത്യയിലാണ് ഇവ ഉള്ളതെങ്കിലും ഏറെ വൈകാതെ ഡല്‍ഹിയിലും വെട്ടുകിളി ശല്യം ഉണ്ടായേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞിരുന്നു. സാധാരണയിലും ഉയരത്തിലാണ് ഇപ്പോള്‍ വെട്ടുകിളികള്‍ പറക്കുന്നതെന്നും അതുകൊണ്ട് തന്നെ അവയെ നിയന്ത്രിക്കുക ശ്രമകരമാണെന്നും കൃഷി മന്ത്രാലയം പറയുന്നു.

ഇന്ത്യയില്‍ 27 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലായി 23 രാജ്യങ്ങളെയാണ് വെട്ടുകിളി ശല്യം ബാധിച്ചിരിക്കുന്നത്. ഇത് 70 വര്‍ഷത്തിനുള്ളില്‍ ഉണ്ടായ ഏറ്റവും വലിയ വെട്ടുകിളി ആക്രമണമാണെന്ന് ലോകബാങ്ക് വ്യക്തമാക്കിയിരുന്നു. ഉത്തരേന്ത്യയില്‍ ആയിരകണക്കിന് ഹെക്ടര്‍ കൃഷി നശിപ്പിച്ച വെട്ടുകിളികള്‍ തമിഴ്‌നാട്ടിലെ കൃഷ്ണഗിരി, നീലഗിരി ജില്ലകളില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്.