കൊറോണ വ്യാപനം ; രാജ്യത്ത് ആശങ്ക ഉയരുന്നു ; മരണം അയ്യായിരം കടന്നു

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 8380 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് 24 മണിക്കൂറിനിടെ ഇത്രയുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5164 ആയി.ആരോഗ്യ മന്ത്രാലയം ഒടുവില്‍ പുറത്തുവിട്ട കണക്ക് പ്രകാരം 8380 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ കണക്കാണിത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 182142 ആയി. 89995 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 86984 പേര്‍ക്ക് അസുഖം ഭേദമായി. രോഗ മുക്തി നിരക്ക് 48 ശതമാനമാണ്.

ഉത്തരാഖണ്ഡില്‍ സംസ്ഥാന മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ക്കും സ്റ്റാഫുകള്‍ക്കുമടക്കം 22 പേര്‍ക്ക് കോവിഡ് കണ്ടെത്തി. മഹാരാഷ്ട്രയില്‍ ആകെ കോവിഡ് രോഗികളുടെ എണ്ണം 65168 ഉം മരണം 2197 ആയി. സംസ്ഥാനത്ത് 91 പോലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ ആകെ രോഗം ബാധിച്ച പോലീസുകാരുടെ എണ്ണം 2416 ആയി. ഡല്‍ഹിയില്‍ രോഗ ബാധിതരുടെ എണ്ണം 18549 ഉം മരണസഖ്യ 416 മാണ്. സംസ്ഥാനത്ത് രണ്ട് പോലീസുകാര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു.

തുടര്‍ച്ചയായ നാലാം ദിവസത്തിലും ഡല്‍ഹിയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 1,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,295 പേര്‍ക്കാണ് ഡല്‍ഹിയില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യ തലസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 19,844 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് 13 പേരാണ് മരിച്ചത്. ഇതോടെ ഡല്‍ഹിയിലെ ആകെ മരണം 473 ആയി.

ഗുജറാത്തില്‍ രോഗ സംഖ്യ 16343 ഉം മരണസംഖ്യ 1007 മാണ്. ഉത്തര്‍ പ്രദേശില്‍ 262 ഉം ഒഡീഷയില്‍ 129ഉം, രാജസ്ഥാനില്‍ 76ഉം, അസമില്‍ 56 ഉം ഹിമാചല്‍ പ്രദേശിലും മണിപ്പൂരിലും നാല് വീതവും കോവിഡ് കേസുകള്‍ പുതിയതായി സ്ഥിരീകരിച്ചു.