പ്രളയഫണ്ട് തട്ടിച്ചവരെ സഹായിച്ച് സര്‍ക്കാര്‍ ; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചില്ല പ്രതികള്‍ക്ക് ജാമ്യം
പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി വിഷ്ണു, രണ്ടാം പ്രതി മഹേഷ്, ആറാം പ്രതിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ നിഥിന്‍ എന്നിവര്‍ക്കാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. 90 ദിവസം കഴിഞ്ഞിട്ടും പോലീസ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്.
ഇതിനിടെ 2018 ലെ പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 73 ലക്ഷം രൂപ കാണാനില്ലെന്ന എഡിഎമ്മിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പ്രളയദുരിതാശ്വാസ ഫണ്ടില്‍ നിന്നും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ അക്കൌണ്ടുകളിലേക്ക് ലക്ഷക്കണക്കിന് രൂപ മാറ്റിയെന്നാണ് കേസ്. കേസില്‍ കലക്ട്രേറ്റ് ജീവനക്കാരനടക്കം ഏഴ് പേരെ പ്രതി ചേര്‍ത്തിരുന്നു.
പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ കൊച്ചി തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം നിധിന് പങ്കുണ്ടെന്ന് മാര്‍ച്ചില്‍ കണ്ടെത്തിയിരുന്നു. നിധിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് രണ്ടര ലക്ഷം രൂപ അനധികൃതമായി എത്തിയതായാണ് ക്രൈംബ്രാഞ്ച് ആദ്യം കണ്ടെത്തിയത്.
പ്രതികള്‍ 92 ദിവസത്തിലേറെയായി ജയിലില്‍ ആണെന്നും കുറ്റപത്രം നല്‍കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടികാട്ടിയാണ് കോടതി നടപടി. കേസില്‍ മൂന്നാം പ്രതിയും സിപിഎം നേതാവുമായ എം എം അന്‍വര്‍, അന്‍വറിന്റെ ഭാര്യ കൗലത്ത് അന്‍വര്‍, മഹേഷിന്റെ ഭാര്യ നീതു എന്നിവര്‍ ഒളിവിലാണ്. ഏഴാം പ്രതിയും നിതിനിന്റെ ഭാര്യയുമായ ഷിന്റുവിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കേസില്‍ ആദ്യം മുതല്‍ക്ക് പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് പോലീസ് കൈക്കൊണ്ടത്.
70 ലക്ഷത്തിലധികം രൂപയുടെ വ്യാജ രസീതുകള്‍ വഴിയാണ് തുക തട്ടിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഒന്നാം പ്രതിയായ കളക്ട്രേറ്റ് ജീവനക്കാരന്‍ വിഷ്ണു പ്രസാദ് പണം തട്ടാന്‍ വേണ്ടി ഉണ്ടാക്കിയ 287 വ്യാജ രസീതുകള്‍ കളക്ട്രേറ്റില്‍ നടന്ന പരിശോധനയില്‍ കണ്ടെടുത്തിരുന്നു.
കേരള ഫിനാന്‍ഷ്യല്‍ കോഡിലെയും കേരള ട്രഷറി കോഡിലെയും വ്യവസ്ഥകളൊന്നും കളക്ടറേറ്റ് ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തപ്പോള്‍ പാലിച്ചില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. മാസ്റ്റര്‍ ഡേറ്റ രജിസ്റ്റര്‍, അലോട്ട്‌മെന്റ് രജിസ്റ്റര്‍, ചെക്ക് ബുക്ക് സ്റ്റോക്ക് രജിസ്റ്റര്‍, ക്യാഷ് രജിസ്റ്റര്‍, സെക്യൂരിറ്റി രജിസ്റ്റര്‍, ചെക്ക് ഇഷ്യു രജിസ്റ്റര്‍ ഇവയൊന്നും ഒന്നും കളക്ടറേറ്റിലെ ദുരിതാശ്വാസ വിഭാഗത്തില്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല.
ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി ലഭിച്ച തുകയും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ ഫയലുകളും അപ്രത്യക്ഷമായിട്ടുണ്ട്. നേരിട്ടു സ്വീകരിച്ച പല തുകയും മേലുദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. ഇവയ്ക്ക് വ്യാജ രസീതാണ് നല്കിയത്.ഇതിലാണ് കളക്ട്രേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വരെ ഒപ്പുവെച്ചത്. നോട്ടീസ് ലഭിച്ച ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷം കളക്ടര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കും.